നിലമ്പൂരിലെ മുഴുവൻ ദുരിത ബാധിതരെയും പുനരധിവസിപ്പിക്കും; 500 ഏക്കർ സർക്കാർ ഭൂമി വിനിയോഗിക്കും
മലപ്പുറം: മഴക്കെടുതി വ്യാപക നാശം വിതച്ച നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കി. ദുരിത ബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ കൈവശമുളള ഭൂമി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല', ഓമനക്കുട്ടനെ ഫോണിൽ വിളിച്ച് ജി സുധാകരൻ!
ആദിവാസികളുടെ പുനരധിവാസത്തിനായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കർ ഭൂമിയാണ് ഉപയോഗിക്കുക. മറ്റുള്ളവരെ മുണ്ടേരിയിലെ സർക്കാർ ഭൂമിയിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
242 ഓളം കുടുംബങ്ങളാണ് ഇവിടെ ആകെയുള്ളത്. അതിൽ 68 ഓളം കുടുംബാഗങ്ങളെയാണ് മഴക്കെടുതി ബാധിച്ചത്. എന്നാൽ മറ്റു കുടുംബങ്ങളെയും ബാധിക്കുമെന്നതിനാൽ അവരെയും താൽക്കാലികമായി പുനരധിവസിപ്പിക്കും. ദുരന്തത്തിന് ശേഷം വീടുകൾ വാസയോഗ്യമായെങ്കിലും പലർക്കും തിരികെ പോകാൻ ആശങ്കയുണ്ട്. നിർബന്ധപൂർവ്വം ഇവരെ പറഞ്ഞയക്കാൻ പറ്റില്ല. അതിനാൽ താൽക്കാലികമായി ഇവരെ പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. വൻ ഉരുൾപൊട്ടൽ ഉണ്ടായ മലപ്പുറം കവളപ്പാറ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കവളപ്പാറയിൽ മണ്ണിനടിയിലുള്ളവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇതുവരെ 40 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും കണ്ടെടുത്തത്. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 115 ആയി.