മന്ത്രിയും കലക്ടറും പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തില്ല: പ്രതിഷേധാർഹമെന്ന് കെ സുരേന്ദ്രന്‍
കൊച്ചി: പിഎം വിശ്വകർമ്മ പദ്ധതിയുടെ ഗുണം ഏറ്റവും അധികം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയിൽ ഉൾപ്പെടുന്ന 18 വിഭാഗം തൊഴിലാളികളും കേരളത്തിലുണ്ട്. എന്നാൽ സംസ്ഥാനത്തെ മന്ത്രിമാരോ ജനപ്രതിനിധികളോ കളക്ടറോ പരിപാടിയിൽ പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. 13,000 കോടി രൂപയുടെ ഈ പദ്ധതി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുള്ളതാണ്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇത് ബഹിഷ്ക്കരിച്ചതെന്ന് അവർ ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം പറയുന്നു.
പാവപ്പെട്ടവരോടും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തോടും സർക്കാരിന്റെയും സി പി എമ്മിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ ബഹിഷ്ക്കരണം. പതിനെട്ട് വിഭാഗം പരമ്പരാഗത കൈത്തൊഴിലിലേർപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് തൊഴിലാളി കുടുംബങ്ങൾക്കുള്ള സ്വപ്ന സാക്ഷാത്കാരമാണ് വിശ്വകർമ്മ പദ്ധതി. മരപ്പണി, ഇരുമ്പ് പണി, സ്വർണ്ണപ്പണി, ലോഹപാത്ര നിർമ്മാണം, മൺപാത്ര നിർമ്മണം, വിവിധ ഇനം കരകൗശല നിർമ്മാണം, മേസൻ, മത്സ്യബന്ധന വല നിർമ്മാണം, കൽപ്പണി, തയ്യൽ, ഫാഷൻ ഡിസൈനിംഗ്, കളിപ്പാട്ടനിർമ്മാണം, തുടങ്ങിയവർക്കെല്ലാം ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

പണിസാധനങ്ങൾ വാങ്ങാനുള്ള ധനസഹായം, തൊഴിൽ പരിശീലനത്തിനുള്ള സഹായം, ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ഈടില്ലാതെ നാമമാത്രമായ പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ എന്നിവ ഈ പദ്ധതിയുടെ മുഖ്യ ആകർഷണങ്ങളാണ്. ജീവിതവിജയം ഉറപ്പുവരുത്താനും സംസ്കാരം നിലനിർത്താനും ഈ പദ്ധതി വിശ്വകർമ്മജരെയും പരമ്പരാഗതതൊഴിലാളികളേയും ഏറെ സഹായിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ കേസിൽ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സി പി എം ജില്ലാസെക്രട്ടറി ആരോപണം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്നുവെന്ന സി പി ഐ ബോർഡ് അംഗത്തിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ മാത്രമല്ല കേരളത്തിലെ നൂറുകണക്കിന് ബാങ്കുകളിൽ സി പി എമ്മിന്റെ ഉന്നത നേതാക്കൾ കള്ളപണം നിക്ഷേപിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണ നിക്ഷേപത്തിന് ഇവർ സഹകരണ മേഖലയെ ഉപയോഗിച്ചു. സഹകരണ മേഖലയെ കാർന്നു തിന്നുന്ന ഇടത്-വലത് മുന്നണികളെ ബി ജെ പി തുറന്ന് കാണിക്കുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications