സ്കൂളിൽ ഭക്ഷ്യമന്ത്രിക്ക് നൽകിയ ചോറിൽ തലമുടി; സംഭവം പരിശോധനയ്ക്കിടെ
തിരുവനന്തപുരം; തിരുവനന്തപുരത്ത് സ്കൂളിൽ വെച്ച് ഭക്ഷ്യമന്ത്രി ജിആർ അനിലിന് നൽകിയ ചോറിൽ തലമുടി. കോട്ടൺഹിൽ എൽപി സ്‌കൂളിൽ വെച്ചായിരുന്നു സംഭവം. ഭക്ഷണത്തിന്റെ ഗുണമേൻമ പരിശോധിക്കുന്നതിന്റെ ഭാഗമായി മിന്നൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു മന്ത്രി. തുടർന്ന് ചോറ് കഴിക്കുന്നതിനിടയിലാണ് മന്ത്രിക്ക് നൽകിയ ചോറിൽ തലമുടി കണ്ടെത്തിയത്. പിന്നാലെ ഭക്ഷണം മാറ്റി നൽകി.
സ്കൂളിലെത്തി മന്ത്രി ആദ്യം പാചകപുരയും സ്കൂളിലെ സൗകര്യങ്ങളും പരിശോധിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു ഇതിനിടയിലായിരുന്നു ചോറിൽ നിന്ന് മുടി ലഭിച്ചത്. തുടർന്ന് പാത്രവും ചോറും മാറ്റി മറ്റൊരു പാത്രത്തിൽ മന്ത്രി ഭക്ഷണം കഴിച്ചു. സ്കൂളിൽ ആവശ്യത്തിന് പാചക,ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ഭക്ഷണം തയ്യാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വൃത്തി പുലർത്തണമെന്ന് മന്ത്രി സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.

അതേസമയം പാചകം ചെയ്യുന്ന തൊഴിലാളികളുടെ കുറവുണ്ടെന്ന് പ്രധാനാധ്യാപികയും പറഞ്ഞു. സ്കൂളിൽ ആയിരത്തിനു മുകളിൽ കുട്ടികളുണ്ട്. ഇപ്പോൾ രണ്ട് ജീവനക്കാർ മാത്രമാണ് ഉള്ളത്. അവരാണ് എല്ലാ ജോലികളും ചെയ്യേണ്ടതെന്നും പ്രധാനാധ്യാപിക പറഞ്ഞു. വൃത്തിക്കുറവല്ല പാചകക്കാരുടെ കുറവാണ് പ്രധാനമായും ബുദ്ധിമുട്ടിക്കുന്നതെന്ന് സ്കൂൾ ജീവനക്കാരും പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്ന് സ്കൂളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്‌കൂളുകളിലെ ഭക്ഷണവിതരണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കുകയെന്നതാണ് പരിശോധനയുടെ ലക്ഷ്യം. വിദ്യാഭ്യാസ, ഭക്ഷ്യ, ആരോഗ്യ വകുപ്പുകൾ സംയുക്തമായിട്ടാകും പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടല്‍ വേണം. രക്ഷിതാക്കളുടെ ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications