കേരളത്തിന് പ്രളയ സഹായം നിഷേധിച്ചെന്ന് പറയുന്നതിൽ അർത്ഥമില്ല; ഐസക്കിനെ തള്ളി മന്ത്രി ചന്ദ്രശേഖരൻ!
തിരുവനന്തപുരം: കേരളത്തിന് പ്രളയസഹായം നിഷേധിച്ചെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഏഴ് സംസ്ഥാനങ്ങൾക്ക് പ്രളയ സഹായം കേന്ദ്രം അനുവദിച്ചപ്പോൾ കേരളത്തിന് സഹായമൊന്നും ലഭിച്ചിരുന്നില്ല. കേരളത്തിനോടുള്ള അവഗണനയാണ് ഇതെന്നായിരുന്നു വിമർശനം. എന്നാൽ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം ലഭിച്ചതിനാൽ കേരളത്തിന് പ്രളയ ദുരിതാശ്വാസം കിട്ടില്ലെന്ന് അർത്ഥമില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
2019ലെ പ്രളയക്കെടുതിയിൽ കേരളം 2109 കോടി രൂപയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ ഇന്റർ മിനിസ്റ്റീരിയൽ ടീം കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും റിപ്പോർട്ട് കേന്ദ്രത്തിന് നൽകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചതിൽ കേരളത്തിന് കിട്ടിയില്ല എന്നത് ശരിയാണ്. എന്നാൽ രേഖാമൂലം കേരളത്തിന് മറിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിന് സഹായം നിഷേധിച്ചു എന്നു പറയാറായിട്ടില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
205 കോടി നൽകണമെന്ന് എഫ്സിഐയുടെ കത്ത്
ദുരിതകാലത്ത് 89,540 മെട്രിക് ടൺ അരി വിതരണം ചെയ്‌ത വകയിൽ 205 കോടി നൽകണമെന്ന് എഫ്സിഐയുടെ കത്ത് കിട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ നേരത്തെ മറുപടി നൽകിയതാണ്. പുതിയ കത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2018ലെ പ്രളയം
2018ലെ പ്രളയത്തിൽ ഇവിടെ 488 പേർ മരിച്ചപ്പോൾ 4700 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അന്ന് കേന്ദ്രം 3048.39 കോടി രൂപ തന്നു. ഇതുകൂടാതെ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് കേന്ദ്രവിഹിതമായ 75 ശതമാനമാണ് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് നൽകുകയെന്നും മന്ത്രി പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രളയദുരിതത്തെ അതിജീവിക്കാൻ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുത് എന്നൊരു വാശി ബിജെപിയ്‌ക്കുണ്ടെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. സഹായം തേടി പ്രവാസികളെ സമീപിക്കാൻ തീരുമാനിച്ച കേരളത്തിലെ മന്ത്രിമാരുടെ വിദേശ സന്ദർശനം തടഞ്ഞ തീരുമാനവും അതിന്റെ തുടർച്ചയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചുിരുന്നു. ഇതിനെ തള്ളിയാണ് ഇപ്പോൾ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമക്കിയത്.
കേരളത്തോടുള്ള വൈരാഗ്യം
പ്രളയ ദുരിതശ്വാസത്തിന് ദേശീയ നിധിയിൽ നിന്ന് കേരളത്തിന് സഹായം അനുവദിക്കാത്തത് അമിത് ഷായ്ക്ക് കേരളത്തോടുള്ള കടുത്ത വൈരാഗ്യം കാരണമെന്നായിരുന്നു എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ആരോപണം. കേരളത്തെ തഴഞ്ഞത് രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമാണ്. ഏഴു സംസ്ഥാനങ്ങൾക്ക് 5908 കോടി രൂപ അനുവദിച്ചപ്പോൾ അവയെക്കാൾ കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ലെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.