എല്ലാ ഗവർണർമാരും ആർഎസ്എസ് ബന്ധമുള്ളവർ; പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നു, വിമർശനവുമായി ഇപി ജയരാജൻ!
തിരുവനന്തപുരം: രാജ്യത്തെ ഗവർണർമാരെയെല്ലാം വിമർശിച്ച് സിപിഎം നേതാവും മന്ത്രിയുമായ ഇപി ജയരാജൻ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരും തമ്മിലുള്ള വാക്ക് പോര് രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിൽ തോമസ് ഐസക്ക്, എകെ ബാലൻ തുടങ്ങിയ മന്ത്രിമാരും ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപി ജയരാജന്റെ പരാമർശവും പുറഫത്ത് വന്നിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർഎസ്എസ് ബന്ധമുള്ളവരാണെന്നാണ് ഇപി ജയരാജന്റെ ആരോപണം. ഗവർണർമാർ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യന്നു. പൊതുവേദികളിൽ മാധ്യമങ്ങളെ കണുമ്പോൾ അതിരുകടന്നുള്ള അഭിപ്രായ പ്രകടനം നടത്തുന്നു, അതും രാജ്യത്തിന് അപകടമായ രീതിയിൽ. ആനാവശ്യ സ്ഥലങ്ങളിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നുവെന്നും മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കി.
വിശദീകരണം തേടി
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് ഗവർണർ വിശദീകരണം തേടിയത്. സർക്കാർ കോടതിയെ സമീപിച്ചത് ചട്ടം മറികടന്നാണെന്നാണ് ഗവർണറുടെ വാദം. എത്രയും വേഗം വിശദീകരണം നൽകാനാണ് ചീഫ് സെക്രട്ടറി ടോം ജോസിന് രാജ്ഭവൻ നൽകിയിരിക്കുന്ന വിശദീകരണം.
എന്തുകൊണ്ട് ഗവർണറെ അറിയിച്ചില്ല?
എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും സർക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തിൽ പറയുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആശങ്ക പരിഹരിക്കും
സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നായിരുന്നു മന്ത്രി എകെ ബാലന് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് കേരള സർക്കാരിന്റെ നിലപാട്.
ഗവർണറുടെ പരിപാടി റദ്ദാക്കി
അതേസമയം കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്ന് രാജ്ഭവന് അറിയിച്ചു. കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര് പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. എന്നാൽ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡിസി ബുക്ക് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി റദ്ദാക്കിയത്.