'എവിടെ നിന്ന് കിട്ടി ഈ വാർത്ത?' മനോരമയ്ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ!
കണ്ണൂര്‍: കെടി ജലീലിനെ കൂടാതെ മന്ത്രി ഇപി ജയരാജന് എതിരെയും വാളെടുത്തിരിക്കുകയാണ് പ്രതിപക്ഷം. മന്ത്രിയുടെ മകന്റെ പേരിൽ പല ആരോപണങ്ങളും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. അതിനിടെ മന്ത്രിയുടെ ഭാര്യ പികെ ഇന്ദിര ബാങ്കിൽ പോയതടക്കം വിവാദമായി.
ഇന്ദിര ബാങ്കിൽ പോയതും ലോക്കർ തുറന്നുമെല്ലാം ദുരൂഹമാണെന്നും തൊണ്ടിമുതൽ ഒളിപ്പിക്കാനാണെന്നും ആരോപണം ഉയർന്നു. കൊവിഡ് ക്വാറന്റൈൻ ലംഘിച്ചാണ് ഇന്ദിര ബാങ്കിൽ പോയത് എന്നും വാർത്തകൾ വന്നു. ഇതോടെ രൂക്ഷമായി പ്രതികരിച്ച് മന്ത്രിയുടെ ഭാര്യ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ..
മനോരമയ്ക്ക് എവിടെ നിന്നുമാണ് ലഭിച്ചത്?
കൊവിഡ് ക്വാറന്റൈന് ലംഘിച്ച് ബാങ്കില്‍ പോയി ലോക്കര്‍ തുറന്നു എന്നുളള മനോരമ വാര്‍ത്തയ്ക്ക് എതിരെ പൊട്ടിത്തെറിച്ചാണ് മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് വീഡിയോയിലാണ് പികെ ഇന്ദിരയുടെ പ്രതികരണം. താന്‍ കൊവിഡ് ക്വാറന്റൈനില്‍ ആയിരുന്നില്ലെന്നും അത്തരമൊരു വിവരം മനോരമയ്ക്ക് എവിടെ നിന്നുമാണ് ലഭിച്ചത് എന്നും മന്ത്രിയുടെ ഭാര്യ ചോദിച്ചു.
ക്വാറന്റൈന് ലംഘിച്ചിട്ടും ഇല്ല
''തന്നെക്കുറിച്ച് മനോരമ നല്‍കിയത് വ്യാജവാര്‍ത്തയാണ്. താന്‍ എവിടെയും ക്വാറന്റൈനില്‍ ഇരുന്നിട്ടും ഇല്ല ക്വാറന്റൈന് ലംഘിച്ചിട്ടും ഇല്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് നിന്നും വന്നത്. മന്ത്രി ക്വാറന്റൈനിലാണ്. താനാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്. വീട്ടിലേക്ക് ആരും വന്നിരുന്നില്ല''. തന്നെക്കുറിച്ച് ഇത്രയും മോശമായ ഒരു വാര്‍ത്ത മനോരമയ്ക്ക് എങ്ങനെ കൊടുക്കാന്‍ കഴിഞ്ഞുവെന്ന് അറിയില്ലെന്നും ഇന്ദിര പ്രതികരിച്ചു.
തന്നെ വിളിച്ചൊന്ന് ചോദിക്കാമായിരുന്നു
''താന്‍ ക്വാറന്റൈനിലാണ് എന്നുളള വിവരം മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത്. ഇത്രയും വലിയൊരു വാര്‍ത്ത നല്കുമ്പോള് തന്നെ വിളിച്ചൊന്ന് ചോദിക്കാമായിരുന്നു. ഇത്രയും നീചമായ ഒരു പ്രവൃത്തി ചെയ്ത മനോരമ ഒരു സ്ത്രീ എന്നുളള പരിഗണന പോലും തനിക്ക് തന്നില്ല''. തന്നെ വിളിച്ച് ചോദിച്ചിരുന്നുവെങ്കില്‍ താന്‍ സത്യം പറയുമായിരുന്നുവെന്നും ഇപി ജയരാജന്റെ ഭാര്യ പറഞ്ഞു.
ഇത്രയും മോശമായ ഒരു പ്രവൃത്തിയാണോ
''കഴിഞ്ഞ വ്യാഴാഴ്ച താന്‍ ബാങ്കില്‍ പോയിരുന്നു. തന്റെ രണ്ട് പേരക്കുട്ടികളുടെ പിറന്നാളാണ് 25,27 തിയ്യതികളില്‍. അവരുടെ ആഭരണങ്ങള്‍ എടുക്കാനാണ് താന്‍ ബാങ്കില്‍ പോയത്. തന്റെ പേരക്കുട്ടികള്‍ക്ക് ഒരു സമ്മാനം കൊടുക്കുന്നത് ഇത്രയും മോശമായ ഒരു പ്രവൃത്തിയാണോ എന്നും ഇന്ദിര ചോദിക്കുന്നു. പത്ത് മിനുറ്റിനുളളില്‍ താന്‍ ബാങ്കില്‍ നിന്ന് സാധനം എടുത്ത് ഇറങ്ങിയത്. താന്‍ ആ ബാങ്കിലെ ഉദ്യോഗസ്ഥ കൂടിയായിരുന്നു''.
Recommended Video
അമ്മയും പെങ്ങളും പേരക്കുട്ടികളും ഒന്നും ഇല്ലേ
''എന്ത് കണ്ടിട്ടാണ് മനോരമ ഇത്തരമൊരു വാര്‍ത്ത നല്‍കിയത് എന്നും ആരോട് ചോദിച്ചിട്ടാണ് ഈ വാര്‍ത്ത കൊടുത്തത്'' എന്നും പികെ ഇന്ദിര പൊട്ടിത്തെറിച്ചു. ''ഈ വാര്‍ത്ത എഴുതിയ മനോരമക്കാര്‍ക്ക് അമ്മയും പെങ്ങളും പേരക്കുട്ടികളും ഒന്നും ഇല്ല എന്നാണോ മനസ്സിലാക്കേണ്ടത്. ഇത്രയും നീചമായ തരത്തില്‍ എങ്ങനെ എഴുതാന്‍ കഴിയുന്നു. തന്നെക്കുറിച്ച് എന്തെങ്കിലും മനോരമയ്ക്ക് അറിയുമോ'' എന്നും ഇന്ദിര തുറന്നടിച്ചു.