വയൽക്കിളികളല്ല, നെല്ല് കൊത്തിക്കൊണ്ട് പോകുന്ന എരണ്ടകൾ! കീഴാറ്റൂർ സമരത്തെ അധിക്ഷേപിച്ച് സുധാകരൻ
തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരം നടത്തുന്ന വയല്‍ക്കിളി കൂട്ടായ്മയെ വീണ്ടും അധിക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്ത്. വയല്‍ക്കിളികളെ എരണ്ടകളെന്നാണ് നിയമസഭയില്‍ ദേശീയ പാത സബ്മിഷനുള്ള മറുപടിയായി ജി സുധാകരന്‍ വിശേഷിപ്പിച്ചത്. അവര്‍ കിളികളല്ല, എരണ്ടകളാണ്. എരണ്ടകള്‍ വയലില്‍ ഇറങ്ങിയാല്‍ നെല്ല് മുഴുവന്‍ കൊത്തിക്കൊണ്ട് പോകും എന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. വിഡി സതീശന്‍ എംഎല്‍എയുടെ നോട്ടീസിനുള്ള മറുപടിയിലാണ് കീഴാറ്റൂര്‍ സമരക്കാരെ സുധാകരന്‍ അധിക്ഷേപിച്ചത്.
കീഴാറ്റൂരിലേത് കിളികളല്ല, കഴുകന്മാരാണ് എന്ന് നേരത്തെ ജി സുധാകരന്‍ പ്രതികരിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും വയലില്‍ ഇറങ്ങാത്തവരാണ് സമരം ചെയ്യുന്നത്. കീഴാറ്റൂരിന് നന്ദിഗ്രാമും സിംഗൂരുമായി ഒരു സാമ്യവും ഇല്ലെന്നും ഒരു കുഞ്ഞിനെപ്പോലും അവിടെ വെടിവെയ്ക്കാനോ ഒരു തുള്ളി രക്തം വീഴ്ത്താനോ പോകുന്നില്ലെന്നും സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.
വയല്‍ക്കിളികളാണോ കഴുകന്മാരാണോ എന്ന് തെളിയുമെന്നും വികസന വിരുദ്ധന്മാര്‍ മാരീചക വേഷം പൂണ്ട് വരികയാണ് എന്നും മന്ത്രി ആരോപിച്ചിരുന്നു. ജി സുധാകരന്റെ അധിക്ഷേപത്തിന് മറുപടിയുമായി വയല്‍ക്കിളികള്‍ രംഗത്ത് എത്തുകയുണ്ടായി. വയല്‍ക്കിളികളെ മന്ത്രി വയല്‍ക്കഴുകന്മാരെന്ന് വിളിക്കുന്നത് സമരവും സമരചരിത്രവും മറന്ന് പോയത് കൊണ്ടാണ് എന്നാണ് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ നല്‍കിയ മറുപടി. സിപിഎം മുന്‍കാല ചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണെന്നും സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. സര്‍ക്കാരിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച വയല്‍ക്കിളികള്‍ 25ാം തിയ്യതി കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ മാര്‍ച്ച് നടത്താനിരിക്കുകയാണ്. നാടിന് കാവലെന്ന പേരില്‍ സമാന്തരമായി ജനകീയ പ്രക്ഷോഭം സിപിഎമ്മും സംഘടിപ്പിക്കുന്നുണ്ട്.
വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ രാജൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല
പട്ടിക്കാഷ്ഠത്തിന് നടുവിൽ ലസ്സി നിർമ്മാണം! ഉപയോഗിക്കുന്നത് കക്കൂസ് വെള്ളം! പുഴുവരിക്കുന്ന ഇടം..