സിയാദ് വധക്കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളി ജി സുധാകരന്‍
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദ് വധക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളി മന്ത്രി ജി സുധാകരന്‍. സിയാദിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ടീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷമല്ലെന്ന് ജി സുധാകരന്‍ വ്യക്തമാക്കി.
ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കോണ്‍ഗ്രസ് നടത്തിയ കൊലപാതകമാണെന്നായിരുന്നു കോടിയേരിയുടെ ആരോപണം. എന്നാല്‍ കായംകുളത്തെ ക്വട്ടേഷന്‍, മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി. നിരപരാധിയായ സിയാദിനെ മാഫിയ സംഘം കൊലപ്പെടുത്തിയതാണ് ചര്‍ച്ചാ വിഷയം. ഇത് രാഷ്ട്രീയമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ മുഖ്യപ്രതിയെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ച കോണ്‍ഗ്രസ് കൗണ്‍സിലറിന് ജാമ്യം കിട്ടിയ സാഹചര്യം പരിശോധിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. അക്കാര്യത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ട്. പൊലീസ് സമാധാനം പറയണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സിയാദിനെ നാലംഗ സംഘം വധിക്കുന്നത്. പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് കായംകുളം പൊലീസിന്റെ നിഗമനം. കാറിലും ബൈക്കിലുമായെത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന സിയാദിനെ ബൈക്കിലെത്തിയ സംഘം രണ്ട് തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു.
മത്സ്യ വ്യാപാരം കഴിഞ്ഞ വീട്ടിലെത്തിയ സിയാദ് ഭാര്യ ഖദീജ നല്‍കിയ ഭക്ഷണപൊടി കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ച് തിരികെ വരുമ്പോഴായിരുന്നു സംഭവം.
'ആലപ്പുഴ, കായംകുളത്ത് സിപിഐ എം പ്രവര്‍ത്തകന്‍ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയത് ഏറെ ദുഖകരമായ സംഭവമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൊട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വകവരുത്തുന്ന സംസ്‌കാരം പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ല.
'എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..' എന്ന് യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ടൂരതയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയന്‍ മൂല്യങ്ങളെ പിന്‍പറ്റിയാണ് ? സിയാദിനെ വകവരുത്തിയത് ആസൂത്രിതമായാണ് എന്നുള്ളതിന്റെ വിശദാംശങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊലപാതകം നടത്തിയ ക്രിമിനല്‍ സംഘങ്ങളുടെ രക്ഷകരായി കോണ്‍ഗ്രസ് നേതാക്കളും അവരുടെ കൗണ്‍സറിലറും മുന്നില്‍ നില്‍ക്കുമ്പോള്‍ ആ ദാരുണ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാവുന്നു.' എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം












Click it and Unblock the Notifications