'സുപ്രീം കോടതി വിധി തിരുത്തണം., തിരുത്തിയേ തീരൂ'; കോടതിവിധി സർക്കാരിന് ഗുണം ചെയ്തില്ലെന്ന് മന്ത്രി!!
തിരുവനന്തപുരം: ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മന്ത്രി സുധാകരന്‍. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെയെന്നും മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം സര്‍ക്കാര്‍ നയമല്ല.
മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും. ജനത്തിന് ഭരണഘടനാപരമായ അവകാശം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി സര്‍ക്കാരിനല്ല. ബാറുടമകള്‍ക്കാണ് ഗുണം ചെയ്തത്. സുപ്രീംകോടതി വിധി തിരുത്തട്ടെ, അതോടെ എല്ലാ പ്രശ്‌നവും തീരും. തിരുത്തിയേ തീരൂവെന്നും മന്ത്രി വ്യക്തമാക്കി.
പണം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ. മദ്യപാനം മഹാപാപമാണെന്ന് പറയുന്നവര്‍ ഒരുപാട് കുടിയന്മാരുമായി സല്ലപിക്കുന്നവരാണ്. കുടിക്കാതിരിക്കുന്നതാണ് നല്ലത്. മദ്യപാനത്തിനെതിരെ വിമുക്തി എന്ന പേരില്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യപിക്കുന്ന സഖാക്കള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും, എന്നാൽ ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കണം. ജനത്തിന് ഭരണഘടനാപരമായ അവകാശം നല്‍കണം. മദ്യനിരോധനം സര്‍ക്കാര്‍ നയമല്ലെന്നും തിരുവനന്തപുരത്ത് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ സുധാകരന്‍ പറഞ്ഞു.