മാധ്യമപ്രവർത്തകർ രാവിലെ കുന്തവും പിടിച്ചിറങ്ങുന്നവർ, നാണമില്ലാത്തവർ... വീണ്ടും ജി സുധാകരൻ!!
നാണമുണ്ടോ ഇവിടുത്തെ പത്രക്കാര്‍ക്കെന്നും സുധാകരന്‍ ചോദിച്ചു. പിന്നെ ചിലര്‍ സുധാകരന്‍ എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിച്ച് നടപ്പാണ്.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. രാവിലെ കുന്തവും പിടിച്ച് കുറേ പേർ ഇറങ്ങും. ഇവർ മനുഷ്യനെ ഒരിഞ്ച് മുന്നോട്ട് വിടില്ല. ബാക്കിയുള്ളവരെ ആക്ഷേപിക്കാൻ മാത്രമാണ് കുന്തവും പിടിച്ചുകൊണ്ട് ഇറങ്ങുന്നത്. നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നാണമുണ്ടോ ഇവിടുത്തെ പത്രക്കാര്‍ക്കെന്നും സുധാകരന്‍ ചോദിച്ചു. പിന്നെ ചിലര്‍ സുധാകരന്‍ എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിച്ച് നടപ്പാണ്. മറ്റുളളവരെ വിളിച്ച് അവര്‍ അത് പറഞ്ഞല്ലോ, ഇത് പറഞ്ഞല്ലോ എന്നുംപറഞ്ഞ് അവരുടെ അഭിപ്രായവും എഴുതിവിടും. ഐഎഎസുകാര്‍ എന്തെഴുതിയാലും പൂര്‍ണമായി തളളിക്കളയാനുളള സ്വാതന്ത്ര്യം മന്ത്രിമാര്‍ക്കുണ്ട്. ഇങ്ങനെ എത്രയെണ്ണം തളളിക്കളഞ്ഞിരിക്കുന്നു. ആരും ചോദിക്കില്ല.ഐഎഎസ് എന്നത് പൂര്‍ണ സ്വാതന്ത്ര്യമുളള ജോലിയല്ലെന്നും മന്ത്രി പറഞ്ഞു.
നോക്കു കൂലി വിഷയം വാർത്തയാക്കിയതിന് വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ മന്ത്രി ഒരു ദിുവസം കൊണ്ട് നിലപാട് മാറ്റുകയായിരുന്നു. നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസ്സപ്പെടുത്തുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആര്യാട് കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ മെറിറ്റ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ജി സുധാകരന്റെ മാധ്യമങ്ങൾക്കെതിരെയുള്ള പ്രചാരണം.