'പിണറായി ഫാന്‍സിന് പരോക്ഷ മറുപടി' ; വാക്ക് വളച്ചൊടിച്ചു, ജന്മഭൂമിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്
തിരുവനന്തപുരം: ജന്മഭൂമി ദിനപത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പത്രം വാര്‍ത്ത തയ്യാറാക്കിയെന്നാണ് മന്ത്രി ആരോപിക്കുന്നത്. കോവിഡിനെ കേരള സർക്കാർ എങ്ങനെയാണ് നേരിട്ടതെന്നും അതെങ്ങനെയാണ് ലോകത്തിലെ തന്നെ മികച്ച മാതൃകയായതെന്നും ഞാൻ പറഞ്ഞതൊന്നും ജന്മഭൂമിക്കാർ കണ്ടിട്ടില്ല.
ലോകത്തിലെ ഒരു ഭരണാധികാരിയും ഇത്തരത്തിൽ ദിവസവും മാധ്യമപ്രവർത്തകരെ കണ്ട് സ്ഥിതി വിലയിരുത്തി ജനങ്ങൾക്കാവശ്യമായ നിർദ്ദേശം നൽകുന്നില്ല എന്നും ഞാൻ പറഞ്ഞിരുന്നു. കാരണം അവരുടെ പ്രാഥമികമായ ലക്ഷ്യം സഖാവ് പിണറായി വിജയനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
ജന്മഭൂമിയുടെ അഭ്യാസം
കൊറോണക്കാലത്ത് മനസിൽ തോന്നിയ ചില ചിന്തകൾ പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ ഫെയ്സ്ബുക്കിലിട്ട ഒരു വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ജന്മഭൂമി പത്രത്തിൽ ഒരു റിപ്പോർട്ട് വന്നത് ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. "ആരോഗ്യരംഗത്തെ മികവ് രാജഭരണകാലത്തിന്റെ തുടര്‍ച്ച; പിണറായി ഫാന്‍സുകാര്‍ക്കുള്ള പരോക്ഷ മറുപടിയുമായി ജി. സുധാകരന്" എന്ന തലക്കെട്ടിലായിരുന്നു ജന്മഭൂമിയുടെ അഭ്യാസം.
ബിജെപി മുഖപത്രം
രാജഭരണകാലം മുതൽ തന്നെ കേരളത്തിലുണ്ടായിരുന്ന ചില പ്രത്യേകതകളെ ഞാൻ എടുത്തുപറഞ്ഞതിനെ വ്യാഖ്യാനിച്ച് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ കേരളത്തിന്റെ പുരോഗതി രാജഭരണ കാലത്ത് മുതല്‍ തന്നെയുള്ളതാണെന്ന് ഞാൻ പറഞ്ഞുവെന്നും പിണറായി സര്‍ക്കാരാണ് എല്ലാ വികസന മുന്നേറ്റങ്ങളുടെയും നേരവകാശികളെന്ന പ്രചാരണത്തെ ഞാൻ ഖണ്ഡിച്ചുവെന്നുമൊക്കെയാണ് ബിജെപി മുഖപത്രത്തിലെ എഡിറ്റോറിയൽ ഡെസ്കിന്റെ വ്യാഖ്യാനങ്ങൾ.
മനസിലാകണമെന്നില്ല
ഒരു പ്രദേശത്തിന്റെ എല്ലാ നല്ലകാര്യങ്ങൾക്കും മോശം കാര്യങ്ങൾക്കും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നിരവധി കാരണങ്ങൾ ഉണ്ടാകും. ചരിത്രത്തെ പൂർണ്ണമായും നിഷേധിക്കുകയോ വളച്ചൊടിക്കുകയോ മാത്രം ചെയ്ത് ശീലമുള്ള സംഘപരിവാറിന്റെ മുഖപത്രത്തിന് ചരിത്രപരമായ കാര്യങ്ങളെ ശാസ്ത്രീയമായും സത്യസന്ധമായും നോക്കിക്കാണുന്നതരം നിലപാടുകളെ മനസിലാകണമെന്നില്ല. നമ്മുടെ രാജ്യം തന്നെ ഉണ്ടായത് 2014-ന് ശേഷമാണെന്ന് വിശ്വസിക്കുന്ന ലളിത ബുദ്ധികളോട് അത്തരം യുക്തികൾ പറഞ്ഞിട്ട് കാര്യവുമില്ല.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാൻ
മനുഷ്യസമൂഹം ഇത് വരെ പിന്നിട്ട നാളുകളെക്കുറിച്ചും, ഇനി പിന്നിടുവാൻ പോകുന്ന കാലഘട്ടങ്ങളെക്കുറിച്ചുമുള്ള, വൈരുദ്ധ്യാത്മക ഭൌതികവാദത്തിൽ അടിസ്ഥാനപ്പെടുത്തിയ സൈദ്ധാന്തികഭാഷ്യമാണ് മാർക്സിയൻ ചരിത്രവീക്ഷണം അഥവാ ചരിത്രപരമായ ഭൌതികവാദം. അതാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ പിന്തുടരുന്നത്. ജന്മഭൂമിക്കാരോട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാൻ പറയുന്നതിലർത്ഥമില്ലെന്നറിയാം.
വിപ്ലവം കൊണ്ടുവന്നത്
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനഭാഗത്ത് " ബൂർഷ്വാസിയുടെ പതനവും തൊഴിലാളിവർഗത്തിന്റെ വിജയവും ഒരുപോലെ ഒഴിവാക്കാനാകാത്ത കാര്യങ്ങളാണ്" എന്ന് പറയുന്ന മാർക്സും ഏംഗൽസും അതിന്റെ ആദ്യഭാഗത്ത് ബൂർഷ്വാസികൾ എങ്ങനെയാണ് ആദ്യകാലത്ത് സമൂഹത്തിൽ വിപ്ലവം കൊണ്ടുവന്നത് എന്ന് വിശദീകരിക്കുന്നുണ്ട്.
“രണ്ട് തെങ്ങ് കൂടുതൽ ചെത്തിക്കോളാൻ"
തിരുവിതാംകൂർ രാജാക്കന്മാർ ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും നിർമ്മിച്ചിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്. അതങ്ങനെയല്ല എന്ന് പറയേണ്ട കാര്യമില്ല. എന്നാൽ അതേ ഭരണാധികാരികൾ തന്നെയാണ് ഡോക്ടർ ബിരുദം നേടിയ പൽപ്പുവിനോട് "രണ്ട് തെങ്ങ് കൂടുതൽ ചെത്തിക്കോളാൻ" പറഞ്ഞത്. ഇത്തരത്തിലുള്ള ജാതീയ വിവേചനങ്ങളുടെ കാലത്ത് ഈ അടിസ്ഥാന സൌകര്യങ്ങളൊക്കെ സാധാരണക്കാരന് എത്രത്തോളം പ്രാപ്യമായിരുന്നുവെന്നത് ബുദ്ധിയുള്ളവർക്ക് ആലോചിച്ചാൽ മനസിലാകുന്നതേയുള്ളൂ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ
ശ്രീനാരായണഗുരുവും, അയ്യങ്കാളിയും, സഹോദരൻ അയ്യപ്പനും, ചട്ടമ്പിസ്വാമികളും അടക്കമുള്ള മഹാരഥന്മാരുടെ പ്രവർത്തനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷകസമരങ്ങളും തൊഴിലാളിസമരങ്ങളും ഒക്കെ ചേർന്നാണ് ഇവിടുത്തെ പിന്നോക്കജാതിക്കാർക്ക് ഈ അടിസ്ഥാന സൌകര്യങ്ങളും മറ്റും ലഭ്യമാകാനും അവരെ മനുഷ്യരായി കണക്കാക്കുവാനുമുള്ള സാഹചര്യമൊരുക്കിയത്. ഭൂപരിഷ്കരണം ഇവിടെ കൊണ്ടുവന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഇത്തരം ചരിത്രപരമായ സംഗതികൾ കേരളത്തിന്റെ പുരോഗതിയുടെ ഘടകങ്ങളാണ് എന്നതാണ് ഞാൻ പറയാൻ ശ്രമിച്ചത്.
പ്രധാനമന്ത്രി
ദുരിതകാലത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനെ നല്ലകാര്യമായി കാണുന്നത് ഒരു സാമാന്യമര്യാദയാണ്. അദ്ദേഹം സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നത് ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അത് അദ്ദേഹം പറയേണ്ടിയിരുന്നു. കോവിഡിനെ കേരള സർക്കാർ എങ്ങനെയാണ് നേരിട്ടതെന്നും അതെങ്ങനെയാണ് ലോകത്തിലെ തന്നെ മികച്ച മാതൃകയായതെന്നും ഞാൻ പറഞ്ഞതൊന്നും ജന്മഭൂമിക്കാർ കണ്ടിട്ടില്ല.
സഖാവ് പിണറായി വിജയനാണ്
ലോകത്തിലെ ഒരു ഭരണാധികാരിയും ഇത്തരത്തിൽ ദിവസവും മാധ്യമപ്രവർത്തകരെ കണ്ട് സ്ഥിതി വിലയിരുത്തി ജനങ്ങൾക്കാവശ്യമായ നിർദ്ദേശം നൽകുന്നില്ല എന്നും ഞാൻ പറഞ്ഞിരുന്നു. കാരണം അവരുടെ പ്രാഥമികമായ ലക്ഷ്യം സഖാവ് പിണറായി വിജയനാണ്. അദ്ദേഹത്തിനെതിരെ "തെങ്ങുകയറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണമെന്ന്" കാർട്ടൂൺ പ്രസിദ്ധീകരിച്ച മാധ്യമമാണത്.
Recommended Video
സവർണ്ണ മാടമ്പിമാർക്ക് പിടിച്ചിട്ടില്ല
അദ്ദേഹം കേരളത്തിലെ ഭരണാധികാരിയായതുതന്നെ ജന്മഭൂമിയുടെ ‘എഡിറ്റോറിയൽ ഡെസ്കി'ലെ സവർണ്ണ മാടമ്പിമാർക്ക് പിടിച്ചിട്ടില്ല. അപ്പോൾ സ്വാഭാവികമായും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കൊറോണ പോലെയൊരു മഹാമാരിയെ പിടിച്ചുകെട്ടി ലോകത്തിന് തന്നെ മാതൃകയാകുന്നു എന്ന യാഥാർത്ഥ്യം അവർക്ക് പഥ്യമാകുകയില്ല. അദ്ദേഹത്തെ അധിക്ഷേപിക്കാൻ നിങ്ങൾ പലവിധ മാർഗ്ഗങ്ങളും അന്വേഷിക്കുന്നുണ്ടാകും. പക്ഷേ അത്തരം സവർണ്ണ നാമജപ ഘോഷയാത്രകൾക്ക് ജി സുധാകരന് കുറിയയ്ക്കേണ്ടതില്ല എന്ന് ആ "എഡിറ്റോറിയൽ ഡെസ്കിനെ" ഓർമ്മിപ്പിച്ചുകൊള്ളുന്നു.
'മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്' - പരിഹാസവുമായി ചാമക്കാല
'57 മിനിറ്റില്‍ രാഹുല്‍ ആ വാക്ക് ഉപയോഗിച്ചത് 34 തവണ'; ഇതെന്ത് തന്ത്രം, പരിഹാസവുമായി ബിജെപി