തന്ത്രിക്കെതിരെ നിയന്ത്രണം വിട്ട് മന്ത്രി ജി സുധാകരന്‍.. ബ്രാഹ്മണനല്ല ബ്രാഹ്മണ രക്ഷസ്!
കൊച്ചി: ബിന്ദുവും കനകദുര്‍ഗയും ശബരിമല പ്രവേശനം നടത്തിയതിന് പിന്നാലെ ശുദ്ധികര്‍മ്മം നടത്തി വെട്ടിലായിരിക്കുകയാണ് ശബരിമല തന്ത്രി. മുന്‍പ് നട അടയ്ക്കുന്നതിന് മുന്‍പ് ശ്രീധരന്‍ പിളളയെ വിളിച്ച് അഭിപ്രായം തേടിയത് വിവാദത്തിലായിരുന്നു. ഇത്തവണ നട അടയ്ക്കും മുന്‍പ് ദേവസ്വം ബോര്‍ഡുമായി ആലോചിക്കാഞ്ഞത് കെണിയായിരിക്കുന്നു.
കൂടാതെ ശുദ്ധി കര്‍മ്മം നടത്തിയതിനെതിരെ ബിന്ദു തന്ത്രിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും തന്ത്രിക്കെതിരെ കനത്ത നിലപാടുമായി രംഗത്തുണ്ട്. മന്ത്രി ജി സുധാകരന്‍ അല്‍പം കടന്ന വാക്കുകളാണ് തന്ത്രിക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്.
തന്ത്രി ഇറങ്ങിപ്പോകണം
തന്ത്രി നട അടച്ച് ശുദ്ധി കര്‍മ്മം നടത്തിയതിനെതിരെ നേരത്തെ തന്നെ മന്ത്രി ജി സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത്തവണ തന്ത്രിയോടുളള സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിക്ക് നിയന്ത്രണം വിട്ടത്. തന്ത്രി ഇറങ്ങിപ്പോകണം എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ എന്നും അതാണ് സര്‍്ക്കാര്‍ നിലപാട് എന്നും മന്ത്രി തുറന്നടിച്ചു. തന്ത്രി ജാതിപ്പിശാചിന്റെ പ്രതീകമാണ് എന്നും മന്ത്രി പറഞ്ഞു.
ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസൻ
തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്. തന്ത്രിക്ക് രാക്ഷസന്റെ ഹൃദയമാണ്. അയ്യപ്പനോട് തന്ത്രിക്ക് സ്‌നേഹമോ ബഹുമാനമോ കൂറോ ഇല്ല. അന്നം കഴിക്കുന്നത് അയ്യപ്പന്റെ കൃപ കൊണ്ടാണ് എന്ന് തന്ത്രിക്ക് ഓര്‍മ്മയില്ല. നടയടച്ച് തന്റെ പാട്ടിന് പോകും എന്ന് പറയാന്‍ ത്ന്ത്രിക്ക് എന്ത് അവകാശമാണുളളത്. ആ പ്രതിഷ്ഠയെ തന്ത്രിയെ ഏല്‍പ്പിച്ചതാണ്. അതിനെ ആരെ ഏല്‍പ്പിച്ച് പോകും എന്നാണ് പറയുന്നത്.
തന്ത്രി മനുഷ്യനാണോ
സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ നോക്കാന്‍ പറ്റുമോ എന്നും മന്ത്രി ചോദിച്ചു. അയ്യപ്പനിലേക്ക് തന്ത്രിയില്‍ നിന്നാണ് ദൈവിക ശക്തി പ്രവഹിക്കുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ ഒരു സഹോദരിയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ ആളില്‍ നിന്ന് എന്ത് ദൈവിക ശക്തി പ്രവഹിക്കും എന്നാണ് പറയുന്നത് എന്നും തന്ത്രി മനുഷ്യനാണോ എന്നും ജി സുധാകരന്‍ ചോദിച്ചു.
കഴുത്തിന് പിടിച്ച് പുറത്താക്കുകയൊന്നുമില്ല
തന്ത്രിക്ക് മനുഷ്യത്വമില്ലെന്നും മന്ത്രി തുറന്നടിച്ചു. ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഇറങ്ങിപ്പോകേണ്ടേ.. എന്താണ് പോകാത്തത് എന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയാണ് പറഞ്ഞതും. എന്നാലും പോകില്ല. കാരണം അവിടെ ഇരിക്കുന്നത് കൊണ്ടാണ് പ്രയോജനം എന്ന് അദ്ദേഹത്തിന് അറിയാം. തന്ത്രി അവിടെ നിന്ന് മാറിപ്പോകണം. കഴുത്തിന് പിടിച്ച് പുറത്താക്കുകയൊന്നുമില്ല. തന്ത്രി ചെയ്തത് തെറ്റാണ്.
ബ്രാഹ്മണ മേധാവിത്വത്തിന്റെ വീഴ്ച
സ്ത്രീയോട് ജെന്‍ഡര്‍ ഇന്‍ഈക്വാലിറ്റി കാണിച്ചത് അയിത്തമാണ് എന്നു മന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയുടെ പേരിലുളള അക്രമമൊക്കെ ഒരുദിവസം തീരും. ആര്‍എസ്എസുകാര്‍ കയ്യൊഴിഞ്ഞാല്‍ തീരും. അല്ലെങ്കില്‍ കയ്യില്‍ കല്ലില്ലാതെ വരുമ്പോഴും ജനങ്ങള്‍ പ്രതികരിക്കുമ്പോഴും തീരുമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളിലൊക്കെ എല്ലാ സമുദായക്കാരും കയറാന്‍ പോവുകയാണ് എന്നും ബ്രാഹ്മണ മേധാവിത്വത്തിന്റെ വീഴ്ചയുടെ ആരംഭമാണെന്നും ജി സുധാകരന്‍ പറഞ്ഞു.