സിഗരറ്റ് വിലയില്‍ നടത്തിയത് വ്യാപക തട്ടിപ്പ്: മലയാളികള്‍ വഞ്ചിക്കപ്പെട്ടു, പിഴയിട്ട് സർക്കാർ
തിരുവനന്തപുരം: സിഗരറ്റ് വിലയില്‍ തട്ടിപ്പ് നടത്തിയ വില്‍സ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സർക്കാർ നിർദേശം. സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം ആർ പി (മാക്സിമം റീട്ടെയില്‍ പ്രൈസ്) രേഖപ്പെടുത്തി കേരളത്തിൽ വ്യാപകമായി വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ജി ആർ അനിൽ നിർദേശം നൽകിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു.

ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരം ഒരിക്കൽ പ്രിന്റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വിൽക്കുവാനോ പാടില്ല. എന്നാൽ കാശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമ്മിച്ച കുറഞ്ഞ എം ആർ പിയിൽ പായ്ക്ക് ചെയ്ത വിൽസ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിൽ ആണ് ഇത്തരത്തിൽ ഉയർന്ന എം ആർ പി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്.
ജനുവരി 9 ന് സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി 49 രൂപ എം ആർ പി ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകൾ കണ്ടെടുത്തു. ഇതിന് 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ വിൽസ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയുടെ അറിവോടെയല്ലെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിർദേശം നൽകി.












Click it and Unblock the Notifications