ലോട്ടറി സമ്മാനഘടന അടുത്തമാസം പരിഷ്കരിക്കും: മന്ത്രി ഐസക്ക്
തിരുവനന്തപുരം: ജൂലായ് മുതൽ സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്കുള്ള മുച്ചക്ര സ്‌കൂട്ടർ വിതരണം സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
5000 രൂപയുടെ സമ്മാനങ്ങൾ വർദ്ധിപ്പിക്കും. ലോട്ടറി വരുമാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2016-17ൽ 7395 കോടിരൂപയുടെ വിറ്റുവരവ് നേടിയപ്പോൾ 2017-18 ൽ അത് 9875 കോടിരൂപയായി. ഈ സാമ്പത്തിക വർഷം 12000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ലോട്ടറിയെ തകർക്കാൻ ശ്രമിക്കുന്നവരെ സർക്കാർ കൈകാര്യം ചെയ്യും. വരുമാനത്തിൽ പകുതി സമ്മാനമായി സർക്കാർ നൽകുന്നുണ്ട്. ഈ സർക്കാർ വന്നതിനുശേഷം 42 ശതമാനത്തിൽ നിന്ന് 52 ശതമാനത്തിലേക്ക് സമ്മാനത്തുക വർദ്ധിപ്പിച്ചു. സംസ്ഥാന ലോട്ടറിയുടെ വരുമാനം മുഴുവൻ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കായി വിനിയോഗിക്കും.ഇപ്പോഴുള്ള 30,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് രണ്ട് ലക്ഷം രൂപയാക്കി ഉയർത്തുന്ന കാര്യം പരിഗണിച്ചുവരുകയാണ്.
സാൻഡിയാഗോ മാർട്ടിൻമാരോട് 'കേരളത്തിൽ വേണ്ട' എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ലോട്ടറി മാഫിയയെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. സാന്റിയാഗോ മാർട്ടിൻ തനിക്കെതിരെ മാനഹാനി വരുത്തിയെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. അതിന് അന്യസംസ്ഥാന ലോട്ടറി മാഫിയകൾ നടത്തിവരുന്ന നിയമലംഘനങ്ങൾ വ്യക്തമാക്കിയുള്ള കൃത്യമായ മറുപടി നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ 178 പേർക്കാണ് സംസ്ഥാനത്തൊട്ടാകെ മുച്ചക്രവാഹനം നൽകുന്നത്. ആലപ്പുഴയിൽ 50 പേർക്കുള്ള മുച്ചക്ര വാഹന വിതരണം മന്ത്രി നിർവഹിച്ചു. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ എസ്.സി.കാററഗറിയിൽ 77ാം റാങ്ക് നേടിയ ലോട്ടറി തൊഴിലാളിയുടെ മകളായ കെ.പി.മഞ്ജുഷയ്ക്ക് ബോർഡ് അനുവദിച്ച ഒരുലക്ഷം രൂപയുടെ പാരിതോഷികം മന്ത്രി സമ്മാനിച്ചു.