വിധിച്ചത് സുപ്രീംകോടതി!! നടപ്പാക്കേണ്ട ചുമതല സർക്കാരിന് !! എല്ലാം രാജകുടുംബത്തിനും ബാധകം!!
സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാരിന്റെ ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രാജ കുടുംബത്തിന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തിയെന്നും കടകംപള്ളി പറയുന്നു.
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച വിവാദത്തിനിടെ തിരുവിതാംകൂർ രാജകുടുംബവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തി. രാജകുടുംബം ബി നിലവറ തുറക്കേണ്ടെന്ന നിലപാടിലുറച്ച് നിൽക്കുന്നതിനിടെയാണ് മന്ത്രി ചർച്ചയ്ക്കെത്തിയത്. അതേസമയം സുപ്രീംകോടതി വിധി രാജകുടുംബത്തിനും ബാധകമാണെന്ന് ചർച്ചയ്ക്ക് ശേഷം കടകംപള്ളി പറഞ്ഞു. ആചാര അനുഷ്ഠാനങ്ങളുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജ കുടുംബം ബി നിലവറ തുറക്കുന്നതിനെ എതിർക്കുന്നത്.
വിധിച്ചത് സുപ്രീംകോടതി
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് നിധി ശേഖരം അളന്നു തിട്ടപ്പെടുത്തുന്നത് സുപ്രീംകോടതി വിധിയാണെന്നും സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാണെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നടപ്പാക്കുക സർക്കാർ ചുമതല
സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാരിന്റെ ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രാജ കുടുംബത്തിന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തിയെന്നും കടകംപള്ളി പറയുന്നു. ഏത് സാഹചര്യത്തിലാണ് നിലവറ തുറക്കാൻ കഴിയില്ലെന്ന് രാജകുടുംബം പറയുന്നതെന്ന് അറിയേണ്ടിയിരുന്നുവെന്നും കടകംപള്ളി പറയുന്നു.
എതിർത്ത് രാജകുടുംബം
ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നാണ് രാജകുടുംബം പറയുന്നത്. തന്ത്രി സമൂഹവും ഇതിനെ എതിർക്കുമെന്ന് രാജകുടുംബം വ്യക്തമാക്കുന്നു. രാജ കുടുംബത്തിന്റെ അനുമതിയോടെ മാത്രമേ നിലവറ തുറക്കാവൂ എന്നാണ് കോടതി പറയുന്നത്.
വിനോദ് റായിയെ തള്ളി
ബി നിലവറ നേരത്തെ ഏഴു തവണ തുറന്നിട്ടുണ്ടെന്ന വിനോദ് റായിയുടെ കണ്ടെത്തലുകളെ രാജകുടുംബം തള്ളിയിരുന്നു. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് തുറന്നതെന്നാണ് രാജകുടുംബം വ്യക്തമാക്കുന്നത്. ഈ അറയെ നിലവറയായി തെറ്റിദ്ധരിക്കുകയാണെന്നും രാജകുടുംബം വ്യക്തമാക്കി.
ഉത്തരവാദികളല്ല
നിലവറ തുറന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിന് രാജകുടുംബം ഉത്തരവാദികളല്ലെന്ന് രാജകുടുംബം അറിയിച്ചു. സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ നിലപാട് ശക്തമായി തന്നെ അറിയിക്കാനാണ് രാജകുടുംബത്തിന്‍റെ തീരുമാനം.
ചർച്ചയ്ക്ക് അമിക്കസ്ക്യൂറി
അതേസമയം ബി നിലവറയെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജകുടുംബവുമായി അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന് അമിക്കസ്ക്യൂറി കേരളത്തിലെത്തും. രാജകുടുംബവുമായി ചർച്ച നടത്തുകയും തന്ത്രിമാർക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതിനുമാണ് ഗോപാൽ സുബ്രഹ്മണ്യം എത്തുന്നത്.
ഭയപ്പെടുന്നവരെ സംശയിക്കണം
അതേസമയം ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവരെ സംശയിക്കണമെന്ന് വിഎസ് നേരത്തെ പറഞ്ഞിരുന്നു. രാജകുടുംബത്തിന്‍റെ എതിർപ്പിനെ വിഎസ് രൂക്ഷഭാഷയിൽ എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ രാജകുടുംബത്തെ സംശയമില്ലെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.