വിമാനത്താവളത്തിലെ സ്വീകരണം; 'രജത് ആർമി'ക്കെതിരെ സർക്കാർ, നടപടി
തിരുവനന്തപുരം; കൊവിഡ് ഭീതിയ്ക്കിടെ ബിഗ് ബോസിൽ നിന്ന് പുറത്തായ മത്സരാർത്ഥി രജത് കുമാറിനെ സ്വീകരിക്കാൻ നിയന്ത്രണങ്ങൾ ലംഘിച്ച് നെടുമ്പാശ്ശേരി വിമനത്താവളത്തിൽ എത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവത്തിൽ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്.
ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു രജത് കുമാർ ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു ആരാധകർ സ്വീകരണം നൽകിയത്. നിരവധി പേരാണ് നിർദ്ദേശം ലംഘിച്ച് വിമാനത്താവളത്തിൽ തടിച്ച് കൂടിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കേസെടുക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകുകയായിരുന്നു.
Recommended Video
രജത് കുമാർ, ഷിയാസ്, പരീക്കുട്ടി, ഹബീബ് റഹമാൻ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന എഴുപത്തിയഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അന്യാമായി സംഘം ചേരൽ, സർക്കർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിക്കൽ, പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തി അപകടം വരുത്താനള്ള ശ്രമം തുടങ്ങി അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്,