തോമസ് ഐസകിന്റേത് സഹകരണ മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റ്, പ്രതികരണവുമായി കടകംപളളി
തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. സഹകരണ വകുപ്പിന് പ്ലാന്‍ ഇനത്തില്‍ 159 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 40 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് നല്‍കുക. പ്രാഥമിക സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ് വെയറില്‍ കൊണ്ടുവന്ന് സമ്പൂര്‍ണ്ണമായും ഡിജിറ്റല്വല്ക്കരിച്ചതിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്ക് ആക്കി മാറ്റുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ബാങ്കിലൂടെ സംരംഭകത്വം വികസനത്തിന് പിന്തുണ നല്‍കുന്നതിനെ കുറിച്ചും ബജറ്റില്‍ പ്രതിപാദിക്കുന്നുണ്ട്.
അമുല്‍ മാതൃകയില്‍ കര്‍ഷകരില്‍ നിന്നും റബ്ബര്‍ സംഭരിക്കുന്നതിനായി ഒരു സഹകരണസംഘം രൂപീകരിക്കും. കേരള റബ്ബര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലായി ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ കോള്‍ഡ് സ്റ്റോറേജ് ചെയിന്‍ ശൃംഖല സ്ഥാപിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും.
വായ്പ അടിസ്ഥാനമാക്കി കാര്‍ഷികേതര മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കുന്നതും, സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ നാളികേര സംസ്കരണ യൂണിറ്റുകള്‍, കോ-ഓപ്പ് മാര്‍ട്ടുകള്‍ എന്നിവ വ്യാപകമായി ആരംഭിക്കുന്നതും എടുത്ത് പറയേണ്ടതാണ്. എസ്.സി/എസ്.ടി സഹകരണസംഘങ്ങള്‍ പുനഃസംഘടിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഒപ്പം എസ്.സി/എസ്.ടി സംഘങ്ങള്‍ മുന്‍ ജില്ലാസഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
കോ-ഓപ്പ് മാര്‍ട്ടുകള്‍ മുഖേന പച്ചക്കറികള്‍ക്ക് തറവില ഉറപ്പാക്കി സംഭരണം നടത്തും. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ കോക്കനട്ട് ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നതിന് ഓരോ ക്ലസ്റ്ററിനും 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചത് സ്വാഗതാര്‍ഹമാണ്. കേരള സംസ്ഥാന ഹോമിയോപതി സഹകരണ സംഘത്തിന്റെ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതിലേക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സര്‍വ്വീസ് സഹകരണ സംഘങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനം ഗുണകരമാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന് കീഴില്‍ ഭാഷാ-സാഹിത്യ-വിജ്ഞാന മ്യൂസിയം സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. കേരള ബാങ്കിനെ കുറിച്ച് ബജറ്റില്‍ പ്രത്യേകം പരാമര്‍ശിച്ചത് സന്തോഷകരമാണെന്നും സഹകരണമന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ വാഗ്ദാനം ചെയ്ത കേരള ബാങ്ക് 61000 കോടി രൂപയുടെ നിക്ഷേപത്തോടെ യാഥാര്‍ത്ഥ്യമായത് കേരള വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്.