'താലിമാല കൈമാറിയപ്പോൾ കൈ വിറച്ചു', മഹിളാമന്ദിരത്തിലെ വിവാഹത്തിന് കാർമികത്വം വഹിച്ച് കെടി ജലീൽ....
തവനൂർ മഹിളാ മന്ദിരത്തിലെ രണ്ട് അന്തേവാസികളുടെ വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്.
മലപ്പുറം: തവനൂർ മഹിളാ മന്ദിരത്തിലെ വിവാഹത്തിന് കാർമികത്വം വഹിച്ച് മന്ത്രി കെടി ജലീൽ. ഒരു രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് താലി എടുത്ത് നൽകിയും, വിവാഹ ചടങ്ങുകളുടെ തുടക്കം മുതൽ ഒടുക്കം വരെ കാര്യങ്ങൾ നിയന്ത്രിച്ചും വിവാഹവേദിയിൽ അദ്ദേഹം നിറഞ്ഞുനിന്നു.
കറുത്ത സ്റ്റിക്കർ ഭീതി വിട്ടൊഴിയാതെ കേരളം... പിഞ്ചുകുട്ടികളുടെ ശരീരത്തിലും കറുത്ത സ്റ്റിക്കർ!
തവനൂർ മഹിളാ മന്ദിരത്തിലെ രണ്ട് അന്തേവാസികളുടെ വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. പ്രദേശത്തെ ജനപ്രതിനിധികൾ, മഹിളാ മന്ദിരത്തിലെ ഉദ്യോഗസ്ഥർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. വിവാഹ ചടങ്ങുകൾ അവസാനിച്ചതിന് പിന്നാലെ ആ ധന്യനിമിഷത്തെക്കുറിച്ച് മന്ത്രി കെടി ജലീൽ തന്നെ ഫേസ്ബുക്കിൽ എഴുതി. ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ചടങ്ങിലെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:-
വിവാഹസുദിനം
''ആത്മഹർഷത്തിന്റെ ദിനമായിരുന്നു ഇന്ന് . തവനൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട് ഏഴു വർഷമാകാൻ മൂന്ന് മാസവും കൂടിയേ വേണ്ടു . ഇതിനകം ആരോരുമില്ലെന്ന് കരുതപ്പെട്ട ആറു സഹോദരികൾക്ക് മംഗല്യ സൗഭാഗ്യമൊരുക്കാൻ കഴിഞ്ഞുവെന്നത് മറേറതൊരു നേട്ടത്തേക്കാളും വലിയ നേട്ടമായാണ് ഈയുള്ളവൻ കാണുന്നത്.
കൂടപ്പിറപ്പുകൾക്ക് തുല്യരാണ്
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് തവനൂർ മഹിളാമന്ദിരം പ്രവർത്തിക്കുന്നത് . ഇവിടുത്തെ അന്തേവാസികൾ എനിക്കെന്റെ കൂടപ്പിറപ്പുകൾക്ക് തുല്യരാണ് . ഓരോരുത്തരുടേയും ജീവിത കഥകൾ അറിയുന്നത് കൊണ്ടാകാം അത്തരമൊരു മാനസികാവസ്ഥ ഞങ്ങളിൽ പലർക്കും ഉണ്ടായത് . ഉദാരമതികളുടെ സന്മനസ്സ് കൂട്ടിനുണ്ടായതോടെ ഒന്നും അസാദ്ധ്യമല്ലെന്ന് വന്നു.
അർഹതയോ അവകാശമോ
എട്ടുംപൊട്ടും തിരിയാത്ത കാലത്ത് പെണ്ണായി എന്ന ഒരേഒരു കാരണത്താൽ ഉപേക്ഷിക്കപ്പെട്ടവർക്ക് വലിയ പ്രതീക്ഷകളൊന്നും വെച്ച്പുലർത്താനുള്ള അർഹതയോ അവകാശമോ ഇല്ലെന്നാണല്ലോ ? തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് ഒരുതരം ജയിൽ വാസത്തിന് വിധിക്കപ്പെട്ട ജന്മങ്ങൾക്ക് പ്രതീക്ഷയുടെ ചിറകേറി ഇണയുമൊത്ത് പറക്കാൻ നിമിത്തമാകുന്നതിലും വലിയ നൻമ ലോകത്ത് വേറെയില്ലെന്ന് ഉറച്ച് കരുതുന്ന ഒരാളാണ് ഞാൻ .
ജീവിതം കൊടുക്കാൻ
കല്ല്യാണി ജൻമനാ സംസാര ശേഷിയില്ലാത്ത കുട്ടിയാണ് . വിവാഹം കാണാമറയത്ത് പോലും കൊതിക്കാത്ത അവൾക്ക് ജീവിതം കൊടുക്കാൻ സന്നദ്ധനായ മനോജിന് ദൈവദൂതന്റെ ഛായ ഉള്ളത്പോലെ തോന്നി . അവന്റെ കയ്യിലേക്ക് ഒരു രക്ഷകർത്താവിന്റെ സ്ഥാനത്ത് നിന്ന് താലിമാല കൈമാറിയപ്പോൾ കൈ ശരിക്കും വിറച്ചിരുന്നു . ഉരിയാടാപെണ്ണിന് ഉരിയാടും പയ്യനെ കിട്ടിയ സന്തോഷത്തിലായിരുന്നു സദസ്സ് മുഴുവൻ .
അവളെ വളർത്തിയവരും
കൊച്ചു കുട്ടിയായിരുന്നപ്പോഴാണ് സുഗന്ധി മഹിളാമന്ദിരത്തിന്റെ സ്നേഹത്തണലിലെത്തിയത് . കുട്ടിത്തം വിട്ട് ഇന്നവളൊരു കല്യാണപ്പെണ്ണായത് വിശ്വസിക്കാനാകാതെ അന്തിച്ചുനിൽക്കുകയാണ് അവളെ വളർത്തിയവരും അവളുടെ കൂട്ടുകാരികളും .
ജീവിത പങ്കാളിയാക്കിയത്
വണ്ടൂർ എളങ്കൂർ പ്രഭേഷാണ് സുഗന്ധിയെ ജീവിത പങ്കാളിയാക്കിയത് . ഒരു മുനിവര്യന്റ മനസ്സാണവനെന്ന് എനിക്കുറപ്പുണ്ട് . വധുവിന്റെ കഴുത്തിലണിയാനുള്ള വരണമാല്യം എടുത്ത് നൽകിയപ്പോൾ മനസ്സിൽ സന്തോഷം അണപൊട്ടിയൊഴുകിയത് മറക്കാനാകാത്ത അനുഭവം തന്നെ .
കെങ്കേമമായി നടന്നു
വിവാഹാഘോഷം കെങ്കേമമായി നടന്നു . തലേദിവസം വിവാഹ വേദിയായ വൃദ്ധസദനം ദീപാലങ്കൃതമായിരുന്നു . ഗസലും മാപ്പിളപ്പാട്ടും സിനിമാ ഗാനങ്ങളും സമ്മിശ്രമാക്കി അവതരിപ്പിച്ച ഗാനമേള ഏവരേയും ആകർഷിച്ചു . ബഡ്ജറ്റ് അവതരണത്തിന് ശേഷം ഉടനെതന്നെ റോഡുമാർഗ്ഗം നാട്ടിലേക്ക് തിരിച്ചത് ഈ ആഘോഷത്തിൽ പങ്ക് കൊള്ളാൻ മാത്രമായിരുന്നു.
ഒപ്പമുണ്ടായിരുന്നു
പഴയ കാലത്തെയും ഇപ്പോഴത്തെയും സുഹൃത്തായ ടി.വി.ഇബ്രാഹിം MLA എന്റെ എളിയ ക്ഷണം സ്വീകരിച്ച് യാത്രയിൽ ഒപ്പമുണ്ടായിരുന്നു . ഞങ്ങൾ കൃത്യം എട്ടുമണിക്ക് ഓൾഡേജ് ഹോമിലെത്തി .
വീട്ടുകാരെപ്പോലെ ഓടിനടന്ന്
ബ്ലോക്ക്പ്രസിഡണ്ട് ലക്ഷ്മിയേടത്തി , വൈസ് പ്രസിഡണ്ടു് അഡ്വ: മോഹൻദാസ് , പഞ്ചായത്തംഗം ശിവദാസൻ എന്ന ബാബു , ജ്യോത്യേട്ടൻ , കുട്ടേട്ടൻ , ശ്രീജിത്ത് , മുൻമെമ്പർ നാസർ തവനൂർ വേണു , മഹിളാമന്ദിരം സൂപ്രണ്ട് സൈനബ , മറ്റു ഉദ്യോഗസ്ഥ സുഹൃത്തുക്കൾ തുടങ്ങി വലിയൊരു നിര തന്നെ വീട്ടുകാരെപ്പോലെ ഓടിനടന്ന് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നത് കണ്ട് ഇബ്രാഹിം അൽഭുതം കൂറി.
ആവശ്യമായ പണം
രണ്ട് മണവാട്ടികൾക്കും അയ്യഞ്ച് പവൻ സ്വർണ്ണാഭരണം സംഘടിപ്പിച്ചിരുന്നു . ഇത്തരമൊരാവശ്യം പറഞ്ഞപ്പോൾ തന്നെ ആവശ്യമായ പണം നൽകിയ ഖത്തറിലെ അലി ഇന്റെർനാഷണലിന്റെ CMD കെ. മുഹമ്മദ്ഈസ സാഹിബിനോടും നാട്ടുകാരനായ പി.കെ. രഞ്ജിത്തിനോടും നന്ദി പറയാൻ വാക്കുകളില്ല .
ഭക്ഷണമൊരുക്കിയത്
ബഹുമാന്യനായ നിയമസഭാ സ്പീക്കർ ശ്രീരാമകഷ്ണന്റെ സാന്നിദ്ധ്യം വിവാഹ വേദിയെ പതിൻമടങ്ങ് മികവുറ്റതാക്കി . രണ്ട് ദിവസവും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയത് കൽപകഞ്ചേരിയിലെ ബിസിനസ്സുകാരായ പുറ്റേക്കാട്ടിൽ സഹോദരന്മാരാണ് .
എല്ലാവർക്കും നന്ദി
സ്വന്തം വീട്ടിലെ കല്ല്യാണം പോലെ ഭക്ഷണം വെച്ച് വിളമ്പി സൽക്കരിക്കാൻ അവരുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു . ഹൃദയംകൊണ്ടും പങ്കാളിത്തം കൊണ്ടും സഹായങ്ങൾ ചെയ്തും സഹകരിച്ച എല്ലാവർക്കും നന്ദി... നന്ദി...നന്ദി''.
അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്...
ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാർത്തകൾ തെറ്റ്... രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അഭിഭാഷക മാത്രമല്ല...