തിരുവനന്തപുരത്ത് നിന്ന് രാത്രി ജലീൽ കൊച്ചിയിലെത്തി, കാർ അരൂരിലെ വ്യവസായിയുടെ വീട്ടിൽ നിർത്തി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയായി മന്ത്രി കെടി ജലീലിന്റെ ചോദ്യം ചെയ്യല്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. നയതന്ത്ര ചാനലുകള്‍ വഴി വന്ന പാക്കേജുകള്‍ സംബന്ധിച്ചാണ് കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് എന്നാണ് വിവരം.
പ്രാഥമിക ഘട്ടത്തിലുളള ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. വേണ്ടി വന്നാല്‍ മന്ത്രിയെ ഇനിയും ചോദ്യം ചെയതേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി മന്ത്രി എത്തിയത്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വാഹനം അരൂരിലുളള വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തി ഇടുകയായിരുന്നു. ഇവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ ഇഡി ഓഫീസിലേക്ക് പോയി.

ഉച്ചയ്ക്ക് മുന്‍പ് തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. കോണ്‍സുല്‍ ജനറലുമായുളള ബന്ധവും പ്രതികളുമായി ഉളള പരിചയവും അടക്കമുളള വിവരങ്ങളാണ് മന്ത്രിയില്‍ നിന്ന് തേടിയത് എന്നാണ് വിവരം. കെടി ജലീലിനെ ചോദ്യം ചെയ്ത വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ ആണ് വെളിപ്പെടുത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ മതഗ്രന്ഥമാണ് എത്തിച്ചത് എന്നും അത് എടപ്പാളിലേക്ക് കൊണ്ട് പോയത് എന്നുമാണ് കെടി ജലീല്‍ വാദിക്കുന്നത്.
എന്നാല്‍ മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണക്കടത്തിന് സഹായം ചെയ്തു എന്നാണ് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടക്കും എന്നാണ് സൂചന. കൊച്ചിയില്‍ ഉച്ചയോടെ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം മന്ത്രി മലപ്പുറത്തേക്ക് മടങ്ങി. ഇന്നലെ രാത്രിയാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് വന്നത്. മന്ത്രിയെ ഇഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അടക്കമുളളവർ രംഗത്ത് എത്തിയിട്ടുണ്ട്.


Click it and Unblock the Notifications