ആകാശം ഇടിഞ്ഞ് വീണാലും ഭൂമി പിളര്‍ന്നാലും മുന്നോട്ട്, മനുഷ്യത്വം തെറ്റെങ്കിൽ അത് തുടരുമെന്ന് മന്ത്രി
കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍. മനുഷ്യത്വം കാണിക്കുന്നത് മഹാഅപരാധവും തെറ്റും ചട്ടവിരുദ്ധവും ആണെങ്കില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. ബിപി മൊയ്തീന്‍ സേവാമന്ദിരത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പ്രതികരണം. അവസാനത്തെ അത്താണിയായി കണ്ട് തന്റെ മുന്നിലെത്തിയ കുട്ടിയുടെ ദൈന്യത മാത്രമാണ് താന്‍ കണ്ടത്.
എല്ലാ നിയമങ്ങളും ചട്ടങ്ങളും മനുഷ്യ നന്മയ്ക്ക് വേണ്ടി ഉളളതാണ്. മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയക്കാരായാലും ഭരണാധികാരികളായാലും മനുഷ്യത്വപരമായി വേണം സമീപിക്കാന്‍. അതൊക്കെ തെറ്റാണെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ആ തെറ്റുകള്‍ ആവര്‍ത്തിക്കും എന്ന് പറയാനാണ് ഇഷ്ടമെന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.
ആകാശം ഇടിഞ്ഞ് വീണാലും ഭൂമി പിളര്‍ന്നാലും നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. താന്‍ ഒരു മന്ത്രി മാത്രമല്ല. 12 വര്‍ഷത്തോളം ഒരു കോളേജിലെ അധ്യാപകന്‍ ആയിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകും. ആര്‍ക്കും അനധികൃതമായി ഒന്നും ചെയ്ത് കൊടുക്കേണ്ടതില്ല. എന്നാല്‍ അര്‍ഹതപ്പെട്ടത് നിഷേധിക്കാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യായമായത് നല്‍കുക എന്നത് തന്റെ ചുമതലയാണ്.
ദേവസ്വം ബോര്‍ഡിലെ തൂപ്പുകാരന്റെ മകനായ കുട്ടിയാണ് അദാലത്തില്‍ വന്ന് തന്റെ പ്രശ്‌നം പറഞ്ഞത്. സാധിക്കില്ലെന്ന് താന്‍ പറഞ്ഞിരുന്നുവെങ്കില്‍ എന്താവും സംഭവിക്കുക. ആ കുട്ടി കടുംകൈ വല്ലതും ചെയ്താല്‍ ഇന്ന് പ്രശ്‌നമുണ്ടാക്കുന്നവര്‍ തന്നെ നാളെ മന്ത്രിക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് പറയുമെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ മുക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. യൂത്ത് ലീഗ് പ്രവര്‍ത്തകരും മന്ത്രിക്കെതിരെ പ്രതിഷേധിച്ചു.