'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറ്റൊന്നും സംഭവിക്കില്ല' പ്രതികരിച്ച് ജലീൽ
മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരിച്ച് മന്ത്രി കെടി ജലീൽ.'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറ്റൊന്നും സംഭവിക്കില്ല' എന്നാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കെടി ജലീൽ ഇക്കാര്യങ്ങൾ കുറിച്ചത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത്.
അതേ സമയം എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ജലീലിൽ നിന്ന് കേന്ദ്ര ഏജൻസി വിവരങ്ങൾ തേടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇക്കാര്യം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. എൻഫോഴ്സ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയ്ക്കും ഇതേ നിലപാട് തന്നെയാണുള്ളത്. ഇന്ന് രാത്രി മുതൽ മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
'ഈ കള്ളന് കഞ്ഞിവയ്ക്കുന്ന പിണറായി സഖാവിനെ എന്തു പേരിട്ട് വിളിക്കണം?' തുറന്നടിച്ച് ചാമക്കാല
ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റിന്റെ നോട്ടീസ് ലഭിച്ചതോടെ വെള്ളിയാഴ്ച രാവിലെയോടെ സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ കെടി ജലീൽ ഹാജരാകുന്നത്. വിദേശത്ത് നിന്ന് യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ മതഗ്രന്ഥങ്ങൾ കേരളത്തിലേക്ക് എത്തിച്ചുൾപ്പെടെയുള്ള വിഷയങ്ങളിലാണ് ചോദ്യം ചെയ്തതെന്നാണ് സൂചന. ഉച്ചയ്ക്ക് ഒരു മണിടോയൊണ് മന്ത്രിയെ വിട്ടയ്ക്കുന്നത്. രാവിലെ ഒമ്പത് മണിക്കാണ് സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർക്ക് മുമ്പാകെ മന്ത്രി ഹാജരാകുന്നത്.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട മന്ത്രി യാത്രക്കിടെ അരൂരിൽ വെച്ച് വ്യവസായിയുടെ വീട്ടിലെത്തുകയും ഔദ്യോഗിക വാഹനം അവിടെ നിർത്തിയിട്ട ശേഷം പോലീസ് അകമ്പടിയില്ലാതെ സ്വകാര്യ വാഹനത്തിലാണ് ഇഡി ഓഫീസിലെത്തിയത്. എൻഫോഴ്സ്മെന്റ് മേധാവിയാണ് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ വിവരം വെളിപ്പെടുത്തുന്നത്. സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചും തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള വിവരങ്ങൾ മന്ത്രിയിൽ നിന്ന് ആരാഞ്ഞിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജിൽ മതഗ്രന്ഥങ്ങളെത്തിച്ചതിനെക്കുറിച്ചും ഇഡി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടക്ക് കേസിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നത്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജിൽ കൊണ്ടുവന്ന 32 പെട്ടികളിൽ 30 എണ്ണം മലപ്പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിൽ രണ്ടെണ്ണം സിആപ്റ്റിൽ കൊണ്ടുവന്ന് പൊട്ടിച്ചിരുന്നു. ഇതോടെ ഇത് കേന്ദ്രീകരിച്ച് നേരത്തെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പുറമേ സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് എൻഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞത്. ചട്ടം ലംഘിച്ചാണ് യുഎഇ കോൺസുലേറ്റുമായുള്ള ഇടപാടുകളെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജിൽ കൊണ്ടുവന്ന മതഗ്രന്ഥങ്ങളുടെ ഭാരം ഉൾപ്പെടെയുള്ള വിവരങ്ങൾ നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ സിആപ്റ്റിന്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തി ശേഖരിച്ചിരുന്നു.