'നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാപ്പ പുലിയല്ല, പുപ്പുലിയാകുമെന്നുറപ്പ്', വൈറലായി ജലീലിന്റെ പ്രതികരണം
മലപ്പുറം: എംപി സ്ഥാനം രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുളള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം വന്‍ വിമര്‍ശനത്തിന് വഴി തുറന്നിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുസ്ലീം ലീഗിന്റെ ഈ നീക്കം.
യുഡിഎഫിനുളളില്‍ നിന്നും മുസ്ലീം ലീഗിനുളളില്‍ നിന്ന് തന്നെയും ഈ നീക്കത്തിന് എതിരെ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. മുസ്ലീം ലീഗ് വിട്ട് ഇടത് പക്ഷത്തേക്ക് എത്തിയ മന്ത്രി കെടി ജലീല്‍ കുഞ്ഞാലിക്കുട്ടിയേയും ലീഗിനേയും പരിഹസിച്ചും വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്.

പുലിയല്ല, പുപ്പുലിയാണ്
പുലിയല്ല, പുപ്പുലിയാണ് എന്ന തലക്കെട്ടിലാണ് കെടി ജലീലിന്റെ കുറിപ്പ്. പൂർണരൂപം വായിക്കാം: '' 2006 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ ചിത്രസഹിതം മലപ്പുറത്തെങ്ങും ഉയന്നു കണ്ട ഒരു ഫ്ലക്സ് ബോഡുണ്ട്: "യെവൻ പുലിയാണ് കെട്ടാ". അന്ന് അന്തമില്ലാത്ത ലീഗണികൾക്ക് കുഞ്ഞാപ്പ പുലിയായിരുന്നു. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അത്തരക്കാർക്ക് അദ്ദേഹം പുലിയല്ല, പുപ്പുലിയാകുമെന്നുറപ്പ്.

കൂട്ടുകച്ചവട കരാർ
കുഞ്ഞാപ്പ പുലിയായ 2006 ലെ തെരഞ്ഞെടുപ്പിലാണ് കുറ്റിപ്പുറത്ത് അദ്ദേഹം അടിതെറ്റി കെണിയിൽ വീണത്. "അഹമ്മതി" (പോക്കിരിത്തരം) കൂടിയപ്പോൾ സമുദായം കൊടുത്ത ഷോക്ക് ട്രീറ്റ്മെൻ്റ്. രണ്ടക്കം തികക്കാനാകാതെ നിയമസഭയിൽ അന്ന് ലീഗ് നാണംകെട്ടത് നേതാക്കൻമാർ ഇത്ര പെട്ടന്ന് മറന്നോ? കുഞ്ഞാലിക്കുട്ടിയും മുനീറും മജീദും നടത്തിയ കൂട്ടുകച്ചവട കരാറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഭരണം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി
കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീർ തിരൂരങ്ങാടിയിൽ. ഭരണം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി, മുനീറും മജീദും വഹാബും മന്ത്രിമാർ. സാധാരണ പാണക്കാട് തങ്ങൻമാരുടെ സാന്നിദ്ധ്യത്തിലാണ് ലീഗിൻ്റെ രാഷ്ട്രീയ തീരുമാനങ്ങൾ പ്രഖ്യാപിക്കാറ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. പടച്ചവനെ പേടിയുള്ളത് കൊണ്ടാകാം ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ആ സാഹസത്തിന് മുതിരാതിരുന്നത്. പടച്ചവനെയും നാട്ടുകാരെയും പേടിയില്ലാത്തവർക്ക് എന്തുമാകാമല്ലോ?

വരേണ്യർക്ക് 'ഓണം ബമ്പർ'
"ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന പഴമൊഴി അക്ഷരാർത്ഥത്തിൽ ലീഗിൽ അന്വർത്ഥമാവുകയാണ്. മൂന്ന് തവണ ജനപ്രതിനിധികളായ പ്രാദേശിക നേതാക്കൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസര നിരോധം ഏർപ്പെടുത്തുകയും, കർശനമായി അത് നടപ്പിലാക്കുകയും ചെയ്ത അതേ ലീഗ് നേതൃത്വം തന്നെയാണ്, പാർട്ടിയിലെ വമ്പൻമാരായ വരേണ്യർക്ക് 'ഓണം ബമ്പർ' പ്രഖ്യാപിച്ചിരിക്കുന്നത്. അവനവൻ്റെ കാര്യത്തിന് ഉലക്ക ചരിച്ചിടുന്നത് തെറ്റാണെന്ന് പറയുന്നതാണല്ലോ ലീഗ് രാഷ്ട്രീയത്തിൽ എന്നും തെറ്റ് !!!

നിശബ്ദമാക്കാനുളള കുഞ്ഞാപ്പയുടെ തന്ത്രം
ലീഗിലെ ജീർണ്ണതകളെ പരിഹാസവും വിമർശനവും ചേർത്ത് രൂക്ഷമായി എതിർക്കാറുള്ള 'മാധ്യമ'ത്തെയും 'മീഡിയവണ്ണി'നെയും നിശബ്ദമാക്കാനുളള കുഞ്ഞാപ്പയുടെ തന്ത്രമായിരുന്നു വെൽഫെയർ പാർട്ടിയുമായുള്ള ലീഗിൻ്റെ
'രാഷട്രീയ സംബന്ധ'മെന്ന് അക്ഷരം കൂട്ടിവായിക്കാനറിയുന്നവർ അന്നേ അടക്കം പറഞ്ഞിരുന്നു. ഇരുഭാഗത്തുമുള്ള നിഷ്കളങ്കർക്ക് ഇനിയുമത് ബോധ്യമായിട്ടില്ലെങ്കിൽ ഇന്നത്തെ മാധ്യമം പത്രത്തിലെ തത്സംബന്ധമായ വാർത്തകളും ചിത്രങ്ങളും ശ്രദ്ധിച്ചാൽമതി.

മലപ്പുറത്തിന് പുറത്ത് ലീഗ് വട്ടപൂജ്യമാകും
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാപ്പ പുപ്പുലിയാകുമ്പോൾ, നഷ്ടം മുസ്ലിംലീഗ് പാർട്ടിക്കു മാത്രമാവില്ല, UDF ന് മൊത്തത്തിലാകും. മലപ്പുറത്തിന് പുറത്ത് ലീഗ് വട്ടപൂജ്യമാകുമെന്ന് ചുരുക്കം. മുസ്ലിംലീഗിൻ്റെ കുഞ്ചിരാമൻ കളിക്ക് മലപ്പുറത്ത് പോലും ആളെക്കിട്ടുമോ എന്ന് കണ്ടറിയണം. ഇപ്പോഴല്ല, പണ്ട് സലാഹുദ്ദീൻ ഉവൈസിയുടെ ഇത്തിഹാദുൽ മുസ്ലിമീൻ "ഹൈദരബാദ്" പാർട്ടിയായി അറിയപ്പെട്ടതുപോലെ 'മലപ്പുറം' പാർട്ടിയായി വരുംകാല ചരിത്രത്തിൽ ലീഗും ഇടംനേടും.'വിനാശ കാലേ വിപരീത ബുദ്ധി' എന്നല്ലാതെ മറ്റെന്തു പറയാൻ!''












Click it and Unblock the Notifications