'നിങ്ങള്‍ ചാളമേരിയോട് ഉപമിച്ച മത്സ്യതൊഴിലാളിയാണ് ശരീരം ചവിട്ടുപടിയാക്കി സഹജീവികളെ രക്ഷിച്ചത്'
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ പ്രേമചന്ദ്രന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഏതാനും ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുക ഉണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ സത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തി എല്‍ഡിഎഫ് ഗവണ്‍മെന്റിനെ ആക്രമിക്കാന്‍ പ്രേമചന്ദ്രന്‍ നടത്തിയ പരിശ്രമം പച്ചയായി തുറന്നുകാട്ടപ്പെട്ടു എന്നതില്‍ എനിക്കു അങ്ങേയറ്റം അഭിമാനമുണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രതികരണം. പൂര്‍ണരൂപം വായിക്കാം.
അഭിമാനമുണ്ട്
'കുറച്ചുകാലം എല്ലാവരെയും പറ്റിക്കാന്‍ കഴിയും കുറേ പേരെ എല്ലാ കാലവും പറ്റിക്കാന്‍ കഴിയും എന്നാല്‍ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാന്‍ കഴിയില്ല.' ഏതാനും ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുക ഉണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ സത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തി എല്‍ഡിഎഫ് ഗവണ്‍മെന്റിനെ ആക്രമിക്കാന്‍ പ്രേമചന്ദ്രന്‍ നടത്തിയ പരിശ്രമം പച്ചയായി തുറന്നുകാട്ടപ്പെട്ടു എന്നതില്‍ എനിക്കു അങ്ങേയറ്റം അഭിമാനമുണ്ട്. ( ഇതില്‍ വിറളിപൂണ്ട് എനിക്കെതിരെ നടത്തുന്ന തെറിവിളികള്‍ അതിന്റെ വഴിക്ക് പോകട്ടെ...)
കൃത്യമായി നിര്‍വഹിച്ചു
ചര്‍ച്ചയില്‍ പ്രേമചന്ദ്രന്‍ എടുത്തുകാട്ടുന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവിലെ ( തീയതി -മെയ് 2, 2020) പോയിന്റ് 4, 6, 11 (എ) (ബി) (സി) ഇല്‍ ട്രെയിന്റെ ഒറിജിനേറ്റിംഗ് സ്റ്റേറ്റും ഡെസ്റ്റിനേഷന്‍ സ്റ്റേറ്റും നിര്‍വഹിക്കേണ്ട ചുമതലകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം എങ്കില്‍ അതില്‍ ട്രെയിന്‍ പുറപ്പെടുന്ന സംസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ( ആ ഉത്തരവാദിത്വം കേരള ഗവണ്‍മെന്റ് കൃത്യമായി നിര്‍വഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്കു നാട്ടില്‍ പോകാന്‍ കഴിഞ്ഞത്)
മറച്ചുവയ്ക്കുകയാണ്
ഇവിടെ പ്രേമചന്ദ്രന്‍ ട്രെയിന്‍ പുറപ്പെടുന്ന സംസ്ഥാനത്തിന്റെ മുഖ്യ ഉത്തരവാദിത്വങ്ങള്‍ മനപ്പൂര്‍വ്വം മറച്ചുവയ്ക്കുകയാണ് ചെയ്തത്. ഉത്തരവില്‍ പറയുന്നതിനു കടകവിരുദ്ധമായി ഡെസ്റ്റിനേഷന്‍ സ്റ്റേറ്റ് ടിക്കറ്റ് ഫെയര്‍ സ്‌പോണ്‍സര്‍ ചെയ്യണമെന്ന് വരെ പറഞ്ഞു വച്ചു. മറ്റു സംസ്ഥാനങ്ങളിലെ സഹോദരങ്ങളുടെ കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് യാതൊരു താല്‍പര്യവും കാണിക്കുന്നില്ല എന്നും പ്രസ്താവിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ പാസ് ഇല്ലാതെ എത്തുന്ന ആളുകളെ മനുഷ്യത്വം ഇല്ലാതെ കൈകാര്യം ചെയ്യുന്നു എന്ന നിരുത്തരവാദപരമായ ആക്ഷേപം ഉന്നയിക്കാനും കൂട്ടത്തില്‍ തയ്യാറായി.
മുഖ്യമന്ത്രി കത്തെഴുതി
സംസ്ഥാനത്ത് കോവിഡ് 19 ന്റെ ആരംഭം മുതല്‍ എല്ലാ സംവിധാനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടു കൃത്യമായും ചിട്ടയായും സംസ്ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചത് കൊണ്ടാണ് കേരളം ലോക മാതൃകയായി വാഴ്ത്തപ്പെടുന്നത്.മെയ് 2 ന്റെ ഉത്തരവ് വന്നയുടന്‍ മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളി സഹോദരങ്ങളെ നാട്ടിലേക്ക് കൊണ്ടു വരാന്‍ നോര്‍ക്ക വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതു പ്രകാരം ഇവരെ കൊണ്ടുവരുന്നതിനു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌നു ആവര്‍ത്തിച്ചു മുഖ്യമന്ത്രി കത്തെഴുതി. വിവിധ സംസ്ഥാന കേന്ദ്രങ്ങളില്‍നിന്നും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നും ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു.
യഥാസമയം നിര്‍വ്വഹിച്ചിട്ടുണ്ട്
ഡല്‍ഹിയിലും പരിസര സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കം കൊണ്ടുവരുന്നതിനു ന്യൂ ഡല്‍ഹിയില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പാടാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഒറിജിനേറ്റിംഗ് സ്റ്റേറ്റ് എന്ന നിലയില്‍ ഡല്‍ഹി മുഖ്യമന്ത്രിക്കു നമ്മുടെ മുഖ്യമന്ത്രി കത്തെഴുതി. നോര്‍ക്ക രജിസ്‌ട്രേഷന്‍ അടിസ്ഥാനത്തില്‍ മലയാളികളായ യാത്രക്കാരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കി കൊണ്ട് ഇവരെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി, ഇതെല്ലാം യഥാസമയം നിര്‍വ്വഹിച്ചിട്ടുണ്ട്.
വിജയം നേടാന്‍
വേണ്ട സമയത്ത് വേണ്ടതുപോലെ വിദഗ്ധ അഭിപ്രായങ്ങള്‍ എല്ലാം മാനിച്ചു കൂട്ടുത്തരവാദിത്വത്തോടെ കാര്യങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റ് നിര്‍വഹിച്ചത് കൊണ്ടാണ് നമ്മുടെ സംസ്ഥാനത്തിന് ഇതുവരെ വിജയം നേടാന്‍ കഴിഞ്ഞതു.നാം ഇപ്പോള്‍ അതീവ ഗൗരവതരമായ ഒരു ഘട്ടത്തിലേക്കു കടന്നിരിക്കുന്നു, ഇതും നമുക്ക് അതിജീവിക്കാന്‍ കഴിയും. അതിന് സങ്കുചിത രാഷ്ട്രീയവും സ്വാര്‍ത്ഥത ലക്ഷ്യങ്ങളും മാറ്റിവെച്ച് എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്.
പ്രളയകാലത്ത്
പിന്നെ ശ്രീ. പ്രേമചന്ദ്രന്റെ അനുയായികള്‍ പരിഹാസത്തിന്റെയും അശ്ലീലത്തിന്റെയും ഭാഷ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെയും കശുവണ്ടി തൊഴിലാളികളെയും ആക്ഷേപിച്ചു കണ്ടു. അതെ, എന്റെ ചുമതലയിലുള്ള രണ്ടു വകുപ്പുകളും ഉത്തരവാദിത്വത്തോടെയും അഭിമാനത്തോടെയും ആണ് കൈകാര്യം ചെയ്യുന്നത്. നിങ്ങള്‍ ചാളമേരിയോട് ഉപമിച്ച മത്സ്യതൊഴിലാളിയാണ് കേരളത്തില്‍ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷിച്ചത്. അവരാണ് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്വന്തം സഹജീവികളെ രക്ഷിച്ചത്. അവരെയാണ് നമ്മുടെ മുഖ്യമന്ത്രി കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ചത്. അതു മറക്കണ്ട.
കെ ആര്‍ മീരയുടെ പോസ്റ്റ്
ഇതിനിടയ്ക്ക് കേരളത്തിന്റെ പ്രിയപ്പെട്ട കെ ആര്‍ മീരയുടെ പോസ്റ്റ് കണ്ടു. അത് വായിച്ചപ്പോള്‍ സന്തോഷവും അതിലേറെ അഭിമാനവും മീരയെക്കുറിച്ച് തോന്നി. നമ്മുടെ അടിസ്ഥാന വിഭാഗങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍, എത്ര ആര്‍ദ്രമായിട്ടാണ് മീര വിവരിച്ചിരിക്കുന്നത്. പകലന്തിയോളം പണിയെടുത്തിട്ട് ജീവിക്കാന്‍ ക്ലേശിക്കുന്ന കശുവണ്ടി തൊഴിലാളികളുടെ ഭാഗംതന്നെയാണ് ഞാനിന്നും. ഇപ്പോഴും കശുവണ്ടി ഫാക്ടറികളില്‍ പോകുന്ന, അവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരോടു ചേര്‍ന്നു നില്‍ക്കുന്ന എനിക്ക് 'അണ്ടി കമ്പനിയില്‍' പോകുന്നതും അഭിമാനം തന്നെയാണ് എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
വസ്തുത എന്താണ്?
പ്രേമചന്ദ്രന്റെ സത്യവിരുദ്ധ പ്രസ്താവനകള്‍ക്ക് മറ്റൊരു ഉദാഹരണം കൂടി ചേര്‍ക്കട്ടെ. കോവിഡ് പരിശോധനാഫലം മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം വരെ പ്രഖ്യാപിക്കാതെ വൈകിപ്പിക്കുന്നു; ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നു എന്ന തന്റെ പ്രസ്താവനയെ തുടര്‍ന്ന് ഗവണ്‍മെന്റ് അതില്‍ മാറ്റം വരുത്തി എന്നാണ് പ്രേമചന്ദ്രന്റെ അവകാശവാദം.വസ്തുത എന്താണ്? തുടക്കം മുതലുള്ള കുറ്റമറ്റ സംവിധാനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇത് മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യവകുപ്പും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.