അതിരിപ്പിള്ളി വിവാദം; കലക്ക് വെള്ളത്തിൽ മീൻപിടിക്കാമെന്ന്, മറുപടിയുമായി മന്ത്രി എംഎം മണി
തിരുവനന്തപുരം; അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുൻപോട്ട് പോകാൻ ഒരുങ്ങുകയാണ് സർക്കാർ. ഇത് സംബന്ധിച്ച് കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകി. നടപടിയിൽ സർക്കാരിനെതിരെ സിപിഐയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങൾ അവഗണിച്ച് സർക്കാർ മുന്നോട്ട് പോയാൽ സമരത്തിനൊരുങ്ങുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. അതേസമയം വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കലക്ക് വെള്ളത്തിൽ മീൻപിടിക്കാമെന്ന്
അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നു എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാര്‍ത്തകള്‍ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ബഹു പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തുടങ്ങി പലരും പ്രസ്താവനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ളത് എന്തെന്ന് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന മനോഭാവം ഉള്ളതുകൊണ്ടോ ആണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.
പുതിയത് എന്തോ ഉണ്ടായെന്ന മട്ടിൽ
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക-സാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി-വനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി. ഈ അനുമതികളുടെ കാലവാധി തീരുന്നതിനാല്‍ അവ പുതുക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് സംസ്ഥാനസര്‍കാരിന്റെ എന്‍.ഒ.സി. ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി. അപേക്ഷിച്ചിരുന്നു. അതനുസരിച്ച് പദ്ധതിയുടെ അനുമതിക്കുള്ള അപേക്ഷയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബി.ക്ക് അനുമതി നല്‍കുകയുണ്ടായി. ഇതാണ് ഇപ്പോള്‍ പുതുതായെന്തോ ഉണ്ടായി എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിക്കുന്നതിന് കാരണം.
എൻഒസി നൽകിയിട്ടുള്ളത്
യഥാര്‍ത്ഥത്തില്‍ ഇത് കാലാകാലങ്ങളില്‍ നടക്കുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണ്. സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതിയുടെ അനുമതികള്‍ പുതുക്കി നേടേണ്ടത് ആവശ്യമാണ് എന്നതിനാലാണ് സര്‍ക്കാര്‍ കെ.എസ്.ഇ.ബി.ക്ക് എന്‍.ഒ.സി. നല്‍കിയിട്ടുള്ളത്.
നിലപാട് സുവ്യക്തമാണ്
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുവ്യക്തമാണ്. ഇതുസംബന്ധിച്ച് ഇടതുപക്ഷമുന്നണിയില്‍പ്പോലും ഒരു സമവായം ഉണ്ടായിട്ടില്ല. യു.ഡി.എഫിലും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ട്. ബി.ജെ.പിയിലും പദ്ധതി നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നുമുള്ള അഭിപ്രായമുള്ളവര്‍ ഉണ്ട്.
പദ്ധതി നടപ്പാക്കാം
ഇങ്ങിനെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമവായം ഉണ്ടെങ്കില്‍ പദ്ധതി നടപ്പാക്കാം എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്. സാധാരണ നടപടിക്രമം എന്ന നിലയില്‍ അനുമതികള്‍ പുതുക്കി നേടുന്നതിന് പദ്ധതിക്ക് എന്‍.ഒ.സി. നല്‍കുന്നതിലൂടെ ഈ നിലപാടില്‍ യാതൊരു വ്യത്യാസവും വന്നിട്ടില്ല. അല്ലാതുള്ള ചര്‍ച്ചകളെല്ലാം അനാവശ്യവും ദുരുദ്ദേശ പൂര്‍വ്വവുമാണ്.
രാഹുൽ ഗാന്ധിക്ക് മറുപടി; ചൈന ഇന്ത്യൻ അതിർത്തി കൈവശപ്പെടുത്തിയിട്ടുണ്ട്, പക്ഷേ കോൺഗ്രസ് കാലത്താണ്
ഉത്ര വധക്കേസ്; സൂരജിനെ കുരുക്കാൻ 12 തെളിവുകൾ തേടി പോലീസ്, വീണ്ടും പരിശോധന
ചൈന ലഡാക്കിൽ വന്നു, സ്ഥലം കൈവശപ്പെടുത്തി, മോദി പക്ഷേ സീനിലേ ഇല്ല; കടന്നാക്രമിച്ച് രാഹുൽ