സിബിഐയെ കാണിച്ച് വിരട്ടാൻ നോക്കരുത്, ലൈഫ് മിഷൻ സിബിഐ അന്വേഷണത്തിനെതിരെ എംഎം മണി
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി വൈദ്യുതി മന്ത്രി എംഎം മണി. തികച്ചും രാഷ്ട്രീയ പ്രേരിതമായി സിബിഐ സ്വയം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സി.ബി.ഐയെ ഉപയോഗിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. അതു തന്നെയാണ് ഇപ്പോൾ ബിജെപിയും നടപ്പാക്കുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
'ഭാര്യയുടെ കെട്ടുതാലി വിറ്റോ എന്നറിയില്ല', അനിൽ അംബാനിയെ പരിഹസിച്ച് എംബി രാജേഷ്
എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' സഹപ്രവർത്തകരായ ബിജെപി പ്രസിഡന്റ് സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ലൈഫ്മിഷൻ വിഷയത്തിൽ സിബിഐയെ വരുത്തുമെന്ന് മുൻകൂട്ടി തീരുമാനിച്ചതുപോലെ ഒരേസ്വരത്തിൽ പറഞ്ഞു നടക്കുകയായിരുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചിരുന്നതാണ്.
എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം പോലും തേടാതെയും കോടതി ഉത്തരവ് ഇല്ലാതെയും തികച്ചും രാഷ്ട്രീയ പ്രേരിതമായി സിബിഐ സ്വയം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സി.ബി.ഐയെ വരുത്തുമെന്ന് ബിജെപിയും കോൺഗ്രസും പ്രഖ്യാപിക്കുന്നു; സിബിഐ അതങ്ങ് നടപ്പാക്കിക്കൊടുക്കുന്നു. ഇവർ തമ്മിലുള്ള ഒളിച്ചുകളി വ്യക്തമാണ്. ഇത് നിയമപരമായും രാഷ്ട്രീയമായും നേരിടുക തന്നെ ചെയ്യും.
ബി.ജെ.പി. സിബിഐയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവിടത്തെ സർക്കാരുകൾ തന്നെ സിബിഐക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്ന ഘട്ടത്തിലാണ് ഇവിടെ സിബിഐ വേണമെന്ന് പറഞ്ഞ് കോൺഗ്രസുകാർ ബിജെപിക്കൊപ്പം നിൽക്കുന്നത്. ഇവിടെ അവർ രണ്ട് കൂട്ടരും ചങ്ങാത്തത്തിലാണെന്നതു തന്നെയാണ് ഇതിന് കാരണം.
രാഷ്ട്രീയ നേട്ടങ്ങൾക്കായി സി.ബി.ഐയെ ഉപയോഗിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. അതു തന്നെയാണ് ഇപ്പോൾ ബിജെപിയും നടപ്പാക്കുന്നത്. സി.ബി.ഐ.യെ കാണിച്ച് ഇടതുപക്ഷ സർക്കാരിനെയോ സി.പി.ഐ.എമ്മിനെയോ വിരട്ടാൻ നോക്കരുത്. അങ്ങനെ വിരളുമെന്ന പൂതി ബിജെപിയും അവർക്കൊപ്പം നിൽക്കുന്ന കോൺഗ്രസും മനസിൽ വച്ചാൽ മതി''.
ലൈഫില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഇടപെടല്‍ അസാധാരണവും അസ്വാഭാവികവുമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ടുള്ള ഒരു ഇടപെടലാണ് ഇപ്പോള്‍ സിബിഐ നടത്തിയിരിക്കുന്നത്. അതിനെയാണ് എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ ഇടപെടല്‍ നടത്തിയിരിക്കുന്നത്. സിബിഐയുടെ വരവ് സദുദ്ദേശ പരമല്ല. ലാവ്ലിന് എന്ന് പറഞ്ഞുകൊണ്ട് കുറേ നാൾ നടന്നിട്ടെന്തായി? പിണറായി വിജയനെ കുടുക്കിയിടാനുള്ള കേസാണെന്ന് കോടതി പറഞ്ഞില്ലെ എന്നും കോടിയേരി ചോദിച്ചു.