തോന്ന്യാസം മാത്രം വിളിച്ചു പറയുന്ന ഒരു ബിജെപി വാര്യര്, പക്ഷേ നാടും നാട്ടാരും മാറിപ്പോയെന്ന് മന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരിക്കുമ്പോൾ വ്യാജ ഒപ്പിട്ടുവെന്ന ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് വാർത്തകളിൽ നിന്നു മുക്കാമെന്നാണ് മാധ്യമങ്ങൾ ഉദ്ദേശിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ നാടും നാട്ടുകാരും മാറിപ്പോയി എന്നത് ഇവർ മറന്നുപോയെന്നും എംഎം മണി ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' മുഖ്യമന്ത്രി ചികിത്സാർത്ഥം വിദേശത്തായിരുന്നപ്പോഴും ഫയലുകൾ പരിശോധിക്കുകയും തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്നത് രഹസ്യമായ സംഗതിയല്ല. ചികിത്സക്ക് പുറപ്പെടുംമുമ്പ് തന്നെ ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതുമാണ്. എന്നിട്ടും പുതിയൊരു കണ്ടുപിടിത്തം എന്ന പേരിൽ, തോന്ന്യാസം മാത്രം വിളിച്ചു പറയുന്ന ഒരു ബിജെപി വാര്യര് "ഫയലുകളിൽ ഒപ്പിട്ടതാര്" എന്ന് ചോദിച്ച് രംഗത്ത് വന്നു. ഇത് അസംബന്ധം എന്നറിഞ്ഞിട്ടും, സി.പി.എമ്മിനെതിരെയുള്ളതായതിനാൽ, കാള പെറ്റെന്ന് കേട്ട് കയർ എടുക്കുന്നതുപോലെ മനോരമാദി മാദ്ധ്യമങ്ങൾ ചർച്ചക്ക് വിഷയമാക്കി; പത്രത്തിൽ വെണ്ടക്ക നിരത്തി.
Recommended Video
ആധുനിക സാങ്കേതിക വിദ്യയിലുണ്ടായ വളർച്ചയൊന്നും സാധാരണ ജനങ്ങൾക്ക് മനസ്സിലാകില്ലെന്ന മിഥ്യാധാരണയാണ് ഇപ്പോഴും ഇക്കൂട്ടർക്കുള്ളത്. ബിജെപി വാര്യരും, ലീഗിന്റെ മുൻ വിവര സാങ്കേതിക മന്ത്രിയുമായിരുന്ന എം.പിയും മനോരമാദി മാദ്ധ്യമങ്ങളുമെല്ലാം ലക്ഷ്യം വച്ചത് ഇക്കാര്യത്തിൽ കൂറേപ്പേർക്കെങ്കിലും സംശയം സൃഷ്ടിക്കാമെന്നതിന്റെ കൂടെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് വാർത്തകളിൽ നിന്നു മുക്കാം എന്നതു കൂടിയാണ്. നാടും നാട്ടുകാരും മാറിപ്പോയി എന്നത് ഇവർ പക്ഷേ മറന്നുപോയി''.
ഒപ്പ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ബിജെപി ആരോപണത്തിന് മറുപടി നൽകിയിരുന്നു. ജെപി നേതാക്കള്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് നിശ്ചയമില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ആ ഒപ്പ് തന്റെ ഒപ്പ് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ന് ആ ഒരു ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 39 ഫയലുകളാണ് 2018 സെപ്റ്റംബര്‍ 6ന് ഒപ്പിട്ടിട്ടുളളത്. യാത്രയില്‍ താന്‍ ഐപാഡ് ഒപ്പം കരുതാറുണ്ട്. ആറാം തിയ്യതി അയച്ച് കിട്ടിയ ഫയല്‍ താന്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ആ ഘട്ടത്തില്‍ എല്ലാ ദിവസവും ഫയലുകള്‍ അയക്കുമായിരുന്നു. ഒപ്പില്‍ യാതൊരു വ്യാജവും ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.