'കോവിഡ് ബാധിച്ചെങ്കിലും തുലയട്ടെ എന്നായിരിക്കുമോ പത്രമുത്തശ്ശിയുടെ ചിന്ത', തുറന്നടിച്ച് എംഎം മണി
ഇടുക്കി: മണ്ണിടിച്ചിൽ ദുരന്തം നടന്ന പെട്ടിമുടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യാത്രയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി എംഎം മണി. ''മനോരമയും ചില മാദ്ധ്യമങ്ങളും മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വഴിയിൽ ആളുകളുണ്ടായിരുന്നു, അവരെക്കണ്ട് വാഹനം നിർത്തിയില്ല സംസാരിച്ചില്ല എന്ന വിമർശനങ്ങൾ ഉയർത്തിയിരിക്കുന്നു''വെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
''മുത്തശ്ശിയുടെ ഇഷ്ടക്കാരായ ചെന്നിത്തലയും കൂട്ടരും ദുരന്ത ഭൂമിയിൽ പോയി സെൽഫി എടുത്ത് ആഹ്ലാദിച്ചതുപോലെ ഇവിടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചെയ്യണമായിരുന്നെന്നാണോ "പത്ര മുത്തശ്ശി" ആഗ്രഹിച്ചത്'' എന്നും എംഎം മണി ചോദിച്ചു.
മുഖ്യമന്ത്രി പെട്ടിമുടിയിൽ
എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' കഴിഞ്ഞ ദിവസം ബഹുമാന്യരായ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ രാജമലയിൽ ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിച്ചിരുന്നു. ദുരന്തഭൂമിയിൽ നേരിട്ടെത്തി ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് മനസ്സിലാക്കി തുടർ രക്ഷാപ്രവർത്തനങ്ങൾക്കും സമാശ്വാസ നടപടികൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ തീരുമാനമെടുക്കുന്നതിനാണ് അവിടം സന്ദർശിച്ചത്.
'കുത്തിത്തിരുപ്പ് മാദ്ധ്യമങ്ങൾ' മനസ്സിലാക്കണം
അല്ലാതെ സ്വീകരണത്തിനോ മറ്റു പരിപാടികൾക്കോ അല്ല അവിടെ പോയത് എന്നുള്ള കാര്യം 'കുത്തിത്തിരുപ്പ് മാദ്ധ്യമങ്ങൾ' മനസ്സിലാക്കണം. സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം സർവ്വ കക്ഷികളുടെയും പ്രതിനിധികൾ പങ്കെടുത്ത പ്രത്യേക യോഗം ചേർന്നിരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ ഇതുവരെ ചെയ്ത കാര്യങ്ങൾ എന്തൊക്കെ, ഇനി എന്തൊക്കെ ചെയ്യാനുണ്ട് തുടങ്ങി ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ, തുടർ ചികിത്സ, പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി യോഗം ചർച്ച ചെയ്ത് യുക്തമായ തീരുമാനങ്ങൾ എടുത്തു.
വാഹനം നിർത്തിയില്ല, സംസാരിച്ചില്ല
ഇതിലെല്ലാം ഒരു പരാതിക്കുമിടയില്ലാത്തവിധം എല്ലാ കക്ഷിനേതാക്കളും സംതൃപ്തരായിരുന്നു. എന്നാൽ, ഇടതുപക്ഷ സർക്കാരിനെ എന്തിനും വിമർശിക്കുക എന്ന പരമ്പരാഗതമായ ലക്ഷ്യവുമായി നീങ്ങുന്ന മനോരമയും ചില മാദ്ധ്യമങ്ങളും മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വഴിയിൽ ആളുകളുണ്ടായിരുന്നു അവരെക്കണ്ട് വാഹനം നിർത്തിയില്ല, സംസാരിച്ചില്ല എന്ന വിമർശനങ്ങൾ ഉയർത്തിയിരിക്കുന്നു.
"പത്ര മുത്തശ്ശിയുടെ" ചിന്ത കുത്തിത്തിരിപ്പ് തന്നെ
ഇവരുടെ പതിവുപോല ദുരന്ത ഭൂമിയിലും എന്തെങ്കിലും 'കുനുഷ്ടുകൾ' ഒപ്പിക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ പോയതിലുള്ള നിരാശയായി മാത്രമേ ഇത്തരം വിമർശനങ്ങളെ കാണാൻ കഴിയൂ. ദുരന്തഭൂമിയിലും "പത്ര മുത്തശ്ശിയുടെ" ചിന്ത കുത്തിത്തിരിപ്പ് തന്നെ. തമിഴ്നാട്ടിൽ നിന്നും മറ്റും ധാരാളം ആൾക്കാർ വേണ്ടത്ര കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ദുരന്തഭൂമിയിൽ എത്തുന്നുണ്ട്. ഈ മഹാമാരിക്കിടയിൽ ഗവർണ്ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റും അവിടം സന്ദർശിക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും കോവിഡ് പകരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ട്
മുത്തശ്ശിയുടെ ഇഷ്ടക്കാരായ ചെന്നിത്തലയും കൂട്ടരും ദുരന്ത ഭൂമിയിൽ പോയി സെൽഫി എടുത്ത് ആഹ്ലാദിച്ചതുപോലെ ഇവിടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചെയ്യണമായിരുന്നെന്നാണോ "പത്ര മുത്തശ്ശി" ആഗ്രഹിച്ചത് ? അതോ, തങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് കഴിയുന്നില്ല, ഇനി കോവിഡ് ബാധിച്ചെങ്കിലും തുലയട്ടെ എന്നായിരിക്കുമോ പത്രമുത്തശ്ശിയുടെ ചിന്ത'' .