പിടി തോമസ് എംഎല്‍എ നിയമസഭയില്‍ ശല്യം, പറയുന്നത് ചെറ്റത്തരം... വീണ്ടും എംഎം മണി!
കട്ടപ്പന: മന്ത്രി എം എം മണി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. പി ടി തോമസ് എം എൽ എയ്ക്കെതിരെയാണ് മന്ത്രി മണി സ്വതസിദ്ധമായ ശൈലിയിൽ നാവാട്ടം നടത്തിയത്. പി ടി തോമസ് നിയമസഭയിൽ ഒരു ശല്യക്കാരനാണ് എന്നായിരുന്നു മന്ത്രി മണിയുടെ അഭിപ്രായം. കഴിഞ്ഞില്ല, പി ടി തോമസ് ചെറ്റത്തരം പറയുന്ന രാഷ്ട്രീയക്കാരനാണ് എന്നും മണി പറഞ്ഞു.
മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് പി ടി തോമസ് നടത്തിയ പ്രസ്താവനകളാണ് എം എം മണിയെ പ്രകോപിതനാക്കിയത്. ദേവികുളം സബ് എഡിറ്ററായിരുന്ന ശ്രീറാം വെങ്കട്ടരാമനെ സ്ഥലം മാറ്റിയത് മന്ത്രി എം എം മണി അറിഞ്ഞിട്ടാണെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എം എം മണി.
കൊട്ടക്കാമ്പൂരിൽ തനിക്ക് ഭൂമിയുണ്ടെങ്കിൽ അത് താൻ പി ടി തോമസിന് എഴുതിക്കൊടുക്കുമെന്നും എം എം മണി വെല്ലുവിളിച്ചു. പി ടി തോമസ്, ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചു. പക്ഷേ ഒരു പുല്ലും നടന്നില്ല - മന്ത്രി എം എം മണി പറയുന്നു. മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട് എം എം മണിയുടെ പേര് വിവാദത്തിലാകുന്നത് ഇതാദ്യമല്ല.
ഇതിന് മുമ്പും വിവാദ പ്രസ്താവനകൾ നടത്തി വെട്ടിലായിട്ടുള്ള നേതാവാണ് എം എം മണി. അടുത്തിടെ എം എം മണി മാധ്യമപ്രവർത്തകരെയും പൊമ്പിളൈ ഒരുമൈ സമരക്കാരെയും അധിക്ഷേപിച്ച് നടത്തിയ പ്രസംഗം വൻ വിവാദമായിരുന്നു. ദേവികുളം സബ് കളക്ടറോടൊപ്പമാണ് മാധ്യമപ്രവര്‍ത്തകരുടെ പരിപാടികളെന്നും അദ്ദേഹം പറഞ്ഞു. പൊമ്പിളെ ഒരുമൈ സമരത്തിനിടെ സകല വൃത്തികേടുകളും നടന്നെന്നും മണി പറഞ്ഞു.