Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിച്ചിത്രത്താഴിലെ തിലകന്റെ ഭാഷയിൽ പറഞ്ഞാൽ 'ഇറ്റ്സ് ഇൻക്വുറബിൾ', വിമർശിച്ച് മന്ത്രി പി രാജീവ്

കൊച്ചി: നെഗറ്റീവ് വാർത്തകൾക്കെതിരെ രൂക്ഷ വിമർശനവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംരംഭക വർഷം പദ്ധതിയിലൂടെ ലക്ഷത്തിലേറെ സംരംഭങ്ങൾ ആരംഭിച്ച വാർത്തയെ ചെറുതാക്കിയും നെഗറ്റീവ് രീതിയിലും നൽകിയതിനെ വിമർശിച്ചാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്ന മനോഭാവമാണ് ചില മാധ്യമങ്ങൾക്കെന്ന് പി രാജീവ് കുറ്റപ്പെടുത്തി.

മന്ത്രിയുടെ പ്രതികരണം: ' നെഗറ്റീവ് വാർത്തകൾ മാത്രം പരിശീലിപ്പിക്കാനായി ഒരു ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയാണെങ്കിൽ അതിന്റെ മേധാവിയാക്കാൻ സർവ്വഥാ യോഗ്യനാണെന്ന് തെളിയിക്കുന്ന ഒരു ലേഖകനേയും അദ്ദേഹത്തിന്റെ വാർത്തയും ഇന്ന് കാണാനിടയായി. ഫാക്ടറി വേണ്ട, കച്ചവടം മതിയെന്നാണ് ലേഖകന്റെ വാർത്തയുടെ തലക്കെട്ട്. ഏതാനും ദിവസം മുൻപുള്ള ഇതേ ലേഖകന്റെ മറ്റൊരു വാർത്തയും നെഗറ്റീവ് റിപ്പോർട്ടിംഗിനുള്ള സമാന പാഠമെന്ന നിലയിൽ മനസിലുടക്കിയിരുന്നു. അന്ന് അദ്ദേഹം ടൊനിനോ ലംബോർഗിനിയുമായി നടത്തിയ അഭിമുഖമാണ് പ്രസിദ്ധീകരിച്ചത്.

p rajeev

ഇറ്റലിയിലും ഒരുപാട് കായലും കനാലുമില്ലേ? പിന്നെ ഇവിടെ എന്ത് കാണാൻ? -
ഒരു ആഗോള വ്യവസായ പ്രമുഖൻ കേരളത്തിലെത്തിയപ്പോൾ ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം! ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്ന മനോഭാവം ചില മാധ്യമ സ്ഥാപനങ്ങളുടെ സ്ഥായിയായ മനോഭാവമാണ്. മണിച്ചിത്രത്താഴിലെ തിലകന്റെ ഭാഷയിൽ പറഞ്ഞാൽ 'ഇറ്റ്സ് ഇൻക്വുറബിൾ'. ഇന്നത്തെ വാർത്തയിൽ ഇങ്ങനെ പരാമർശിക്കുന്നു, 1,17,097 സംരംഭങ്ങളിൽ ഫാക്ടറി ഉൽപാദന രംഗത്തുള്ളത് 14370 മാത്രം!. 8 മാസം കൊണ്ട് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച വലിയ നേട്ടത്തെയാണ് ഇപ്രകാരം ചെറുതാക്കുന്നത്. അതൊരു പ്രധാനപ്പെട്ട കാര്യമാണെന്ന് അവർക്ക് തോന്നുന്നേയില്ല. ഉണ്ടായത് 7100 കോടി രൂപയുടെ നിക്ഷേപം 'മാത്ര' മെന്ന് പത്രം പരിതപിക്കുന്നു.

എട്ടോ ഒൻപതോ മാസത്തിനുള്ളിൽ ഇത്രയും നിക്ഷേപം ഉണ്ടായി എന്നൊക്കെ കേൾക്കുന്ന ഒരു സാധാരണക്കാരന് നമ്മുടെ നാടിനെക്കുറിച്ച് അഭിമാനമാണ് ഉണ്ടാവുക. ചെറുകിട മേഖലയിൽ ഏറ്റവും ചുരുങ്ങിയ കാലയളവിലുണ്ടായ വലിയ നിക്ഷേപമാണിത്. ഈ നേട്ടത്തെ, നേർ വിപരീത ദിശയിൽ അവതരിപ്പിക്കുന്നവരെക്കുറിച്ച് ആശങ്ക രേഖപ്പെടുത്താനേ കഴിയൂ. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന് ബഹു. പ്രധാനമന്ത്രി പങ്കെടുത്ത് ചേർന്ന ചീഫ് സെക്രട്ടറിമാരുടെ യോഗം വിലയിരുത്തിയ പദ്ധതിയെക്കുറിച്ചാണ് ഇതെന്നും ഓർക്കണം.

മാനുഫാക്ചറിങ്ങ് രംഗത്ത് 8 മാസം കൊണ്ട് 'കേവലം 14570 സംരംഭങ്ങളാണ്' ആരംഭിച്ചതെന്ന് പറയുന്ന പത്രം ഇതിലൂടെ കേരളത്തിലെത്തിയത് 'ആകെ 1053 കോടി രൂപയുടെ നിക്ഷേപം' ആണെന്നും പറയുന്നു. സത്യത്തിൽ കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത വിധത്തിൽ വലിയ കണക്കുകളായിട്ടുകൂടി വളരെ ചെറിയ ഒരു കാര്യമെന്ന രീതിയിൽ അവതരിപ്പിക്കാനാണ് പത്രം ശ്രമിക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് 1,21,525 സംരംഭങ്ങളാണ് സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആരംഭിച്ചത്. വരുന്ന മാർച്ച് മാസത്തിനുള്ളിൽ 1 ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും 8 മാസം കൊണ്ട് ലക്ഷ്യം പൂർത്തിയാക്കിയ പദ്ധതിയാണിത്. ഇതിൽ 33% കച്ചവട സംരംഭങ്ങളാണെന്നാണ് ലേഖകൻ ആശങ്കപ്പെടുന്നത്. ദേശീയ ശരാശരി നമുക്കൊന്ന് പരിശോധിക്കാം.

കേന്ദ്ര MSME മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട് പ്രകാരം ദേശീയാടിസ്ഥാനത്തിൽ ട്രേഡ് വിഭാഗത്തിൽ വരുന്ന സംരംഭങ്ങളുടെ എണ്ണം 36% ആണ്. സംരംഭക വർഷം പദ്ധതിയിൽ അത് 33% വും. ഇനി ട്രേഡ് രംഗം മാറ്റി നിർത്തിയാൽ തന്നെ 65920 സംരംഭങ്ങൾ കേരളത്തിൽ മറ്റ് മേഖലകളിലായി ഈ സാമ്പത്തികവർഷം രൂപീകരിക്കപ്പെട്ടു. മാനുഫാക്ചറിംഗ്, ഭക്ഷ്യ സംസ്കരണം, ഗാർമെന്റ്സ് & ടെക്സ്റ്റൽസ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, പേഴ്സണൽ കെയർ പ്രൊഡക്ട്സ്, ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ & ആർക്കിടെക്ചർ, എന്റർടൈൻമെന്റ്, സർവ്വീസ് മേഖലകളിലായാണിവ. ഇത് പത്രമോ ലേഖകനോ ശ്രദ്ധേയമായി തോന്നുന്നില്ല! മാത്രമല്ല രാജ്യത്തിന്റെ എന്ന പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും മാനുഫാക്ചറിംഗ് ഇതര മേഖലകൾക്ക് വമ്പിച്ച പ്രാധാന്യമാണുള്ളത്. സ്വന്തം സംരംഭങ്ങളുടെ വിപണി സാധ്യതകൾ കൂടി കണക്കിലെടുത്താണ് ഓരോ സംരംഭകനും ഇറങ്ങിത്തിരിക്കുന്നത്. അവരെ കുറച്ചു കാണാതിരിക്കുക.

കേരളത്തിന്റെ വ്യവസായ മേഖലയിലുണ്ടാവുന്ന നല്ല ചലനങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ മാധ്യമങ്ങൾ ചെയ്യേണ്ടത് ? അത്തരം വാർത്തകൾ തമസ്കരിച്ച് കടുക് മണിയോളം പോന്ന സംഗതികൾ ഇതുപോലെ പൊലിപ്പിക്കുമ്പോൾ ഭാവി സമൂഹത്തോടാണ് ഉത്തരം പറയേണ്ടി വരിക. 25 ലക്ഷം രൂപയുടെ ഇന്നോവ കാർ ഈ സർക്കാർ വാങ്ങുകയാണെങ്കിൽ ആ 25 ലക്ഷത്തിന് 25 കോടി രൂപയുടെ മൂല്യം നൽകും വിധത്തിൽ വാർത്ത നൽകുന്ന പത്രമാണ് 1053 കോടി രൂപയുടെ നിക്ഷേപം മാനുഫാക്ചറിങ്ങ് രംഗത്ത് ഉണ്ടായത് ചെറിയ കാര്യമായി ചിത്രീകരിക്കുന്നത്. എന്തായാലും കേരളത്തിന് ദേശീയതലത്തിൽ അംഗീകാരം കിട്ടിയപ്പോൾ 'ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു എന്ന് വ്യവസായമന്ത്രി അവകാശപ്പെട്ടു' എന്നെഴുതിയവർ ഇന്ന് ഒരു നെഗറ്റീവ് വാർത്ത എഴുതാൻ വേണ്ടിയെങ്കിലും 'സംരംഭക വർഷം പദ്ധതിയിലൂടെ ലക്ഷത്തിലേറെ സംരംഭങ്ങൾ നിലവിൽ വന്നു' എന്ന് സമ്മതിച്ചല്ലോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+