മനോരമ കൊടുത്തത് തെറ്റായ വാർത്ത; ശരിയെന്ന് തെളിയിക്കാണം അല്ലെങ്കിൽ വാർത്ത പിൻവലിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: പെൻഷൻ പ്രായം 58 ആക്കണമെന്ന് ധനവകുപ്പ് ശുപാർശ ചെയ്തെന്നുള്ള മനോരമ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. പെൻഷൻ പ്രായം 58 ആക്കാൻ ധനവകുപ്പിന്റെ ശിപാർശ എന്ന വാർത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാർക്കും. ഇത്തരത്തിലൊരു ഫയലോ നിർദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുൻനിർത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിക്കാൻ കഴിയുമോയെന്ന് ധനമന്ത്രി തോമസ് ഐസക്ക് ചോദിക്കുന്നു.
വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഞാൻ മുഖ്യമന്ത്രിയ്ക്ക് ഫയൽ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയൽ നമ്പർ മനോരമ പ്രസിദ്ധീകരിക്കണം. ഇത്തരം വാർത്തകൾ നൽകുന്നതിനു മുമ്പ് എന്റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സത്യസന്ധമായ വിവരങ്ങൾ നൽകാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. അങ്ങനെ തന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്. എന്നാൽ, ഇതു വളരെ മോശമായിപ്പോയി. ഒന്നുകിൽ ഫയൽ നമ്പർ സഹിതം പ്രസിദ്ധീകരിച്ച് വാർത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കിൽ വാർത്ത പിൻവലിക്കാനുള്ള മാന്യത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.