കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയിട്ടില്ല; വാര്‍ത്തകള്‍ക്കെതിരെ മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ധനരോഗികള്‍ക്ക് ഏറെ പ്രയോജനപ്രദമായ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയെന്ന വാര്‍ത്തയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. പണമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കും എന്നതാണ് സര്‍ക്കാര്‍ നയം. ഒരു ആരോഗ്യസഹായ പദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണത്തില്‍ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് അഞ്ചുകൊല്ലവുംകൂടി ആകെ നല്‍കിയത് 775 കോടി രൂപയാണ്. ഇതില്‍ 391 കോടി രൂപ കുടിശിക ഉണ്ടായിരുന്നു. ബജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ കൂടുതല്‍ പണം ഒരു വര്‍ഷംപോലും കാരുണ്യയ്ക്ക് അവര്‍ അനുവദിക്കാതിരുന്നതിനാല്‍ യുഡിഎഫ് ഭരണം അവസാനിക്കുമ്പോള്‍ കാരുണ്യ ഫണ്ടിലേക്ക് 391 കോടി രൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഡിസംബര്‍ 31 വരെയുള്ള ഏഴുമാസത്തിനകം 29,270 രോഗികള്‍ക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. 2017 ഫെബ്രുവരി 9 ന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി അനുവദിച്ചിട്ടുമുണ്ട്. ഇതടക്കം ബജറ്റില്‍ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. ഇനി ഉള്ളത് മാര്‍ച്ച് 31 നകം കൊടുക്കാനുള്ള 139 കോടി രൂപയാണ്. അതും നല്‍കും.
ഈ കാലതാമസം കൊണ്ട് രോഗികള്‍ക്കു ചികിത്സാസഹായം കിട്ടുന്നതിനു തടസമുണ്ടായിട്ടില്ല. കാരണം, സ്വകാര്യ ആശുപത്രികളില്‍ അനുവദിക്കുന്ന പണത്തില്‍നിന്ന് ചികിത്സ കഴിഞ്ഞു ചെലവായ പണം റീഇംബേഴ്‌സ് ചെയ്യുകയാണു പതിവ്. സര്‍ക്കാരാശുപത്രികളില്‍ മുന്‍കൂറായി പണം നല്‍കും. സ്വകാര്യ ആശുപത്രികളിലെ റീഇംബേഴ്‌സ്‌മെന്റ് ബില്‍ കുടിശികയില്ല. അടുത്ത ദിവസങ്ങളില്‍ വന്ന 25 കോടിയോളം രൂപയുടെ ബില്ലുകള്‍ പ്രോസസിങ്ങില്‍ ആണ്. അതിന്റെ വിതരണവും ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും.
ഈ സര്‍ക്കാര്‍ വന്നശേഷമാണ് നല്‍കിയ പണവും യഥാര്‍ഥത്തില്‍ ചെലവായ പണവും ഒത്തുനോക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരാശുപത്രികളില്‍ അഡ്വാന്‍സ് നല്‍കിയ തുകയില്‍ ചെലവാകാന്‍ ഇനിയും ബാക്കിയുണ്ടെന്നാണ് പ്രാഥമികസൂചന. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പില്‍ മുന്‍സര്‍ക്കാര്‍ കാട്ടിയ കുറ്റകരമായ അനാസ്ഥയെപ്പറ്റി ഞാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിവരിക്കുകയുണ്ടായി. വസ്തുത അതായിരുന്നിട്ടും, യുഡിഎഫ് ഗംഭീരമായി നടത്തി, എല്‍ഡിഎഫ് വന്നപ്പോള്‍ താറുമാറായി എന്നമട്ടില്‍ ആഖ്യാനം ചമയ്ക്കുന്നത് രാഷ്ട്രീയം മാത്രമാണെന്നും മന്ത്രി പറഞ്ഞു.