'മുസ്ലിം ലീഗിന്റെ സമനില തെറ്റിയിരിക്കുകയാണ്', ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലയിൽ തോമസ് ഐസക്
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുസ്ലീം ലീഗിനെതിരെ ധനമന്ത്രി തോമസ് ഐസക്. മുസ്ലിം ലീഗിന്റെ സമനില തെറ്റിയിരിക്കുകയാണ് എന്ന് മന്ത്രി തുറന്നടിച്ചു. 'പരമ്പരാഗതമായി ശക്തരായ മേഖലകളിലേറ്റ തിരിച്ചടിയെ സിപിഐഎം സഖാക്കളെ കൊലക്കത്തിയ്ക്ക് ഇരയാക്കി കായികമായി അതിജീവിക്കാമെന്നാണ് അവരുടെ വ്യാമോഹം. അതിന്റെ ഭാഗമായാണ് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹ്‌മാൻ കൊല്ലപ്പെട്ടത്' എന്ന് മന്ത്രി ആരോപിച്ചു.
'ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്നു ഔഫ്. അപ്പോഴാണ് സഖാവ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് കാഞ്ഞങ്ങാട് സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചതിന്റെ തുടർച്ചയായി നടന്ന കൊലപാതകമാണിത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാൻ ബോധപൂർവം നടത്തിയ നരഹത്യ'.
'ലീഗിന് സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട് ആ പാര്‍ടി അവസാനിപ്പിക്കണം. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ് അക്രമിസംഘം കൊലപ്പെടുത്തുന്നത്. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. സഖാവ് ഔഫിൻ്റെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും സുഹൃത്തുക്കളുടെയും നഷ്ടത്തിൽ പങ്കുചേരുന്നു. ലാൽസലാം സഖാവേ... ' എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.