സിപിഎം നേതൃത്വം കളളന് കഞ്ഞിവെക്കുന്ന കാഴ്ച, സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരെ വി മുരളീധരൻ
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരെ വിമർശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. സ്പീക്കർ നിയമസഭയുടെ അന്തസ്സ് കളങ്കപ്പെടുത്തിയെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി.
' രാഷ്ട്രീയേതര കാരണത്താൽ സ്പീക്കർക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ട് വരികയെന്ന അപൂർവ്വതക്കാണ് ഇന്ന് സംസ്ഥാന നിയമസഭ സാക്ഷ്യം വഹിച്ചത്. ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവർ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാതലത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
17 വർഷത്തിന് ശേഷം സഭയിൽ സ്പീക്കർക്കെതിരെ വന്ന അവിശ്വാസ പ്രമേയത്തെ അംഗബലംകൊണ്ട് അതിജീവിച്ചുവെന്ന് സിപിഎം ആശ്വാസം കൊള്ളുമ്പോഴും സിപിഎം നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മറനീക്കി പുറത്ത് വരുന്നതാണ് സ്പീക്കറുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ. ഡോളർകടത്ത്, സ്വർണ്ണകടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്‍റെ പേരിലാണ് സഭാ നാഥനായ സ്പീക്കർ അവിശ്വാസ പ്രമേയം നേരിടേണ്ടി വന്നത്. രാജ്യത്തിനെതിരെ അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെടുക വഴി നിയമസഭയുടെ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന നടപടിയാണ് സ്പീക്കർ ശ്രീരാമകൃഷ്ണനിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
ഭരണഘടനാ പദവിയിലിക്കുന്ന ആളാണ് താനെന്ന് സ്പീക്കർ മറന്നിരിക്കുന്നു. കേരളം കടക്കെണിയിലായിരിക്കുന്ന വേളയിലും 100 കോടിയോളം രൂപ ചിലവിട്ട നിയമസഭാ ഹാൾ നവീകരിച്ചതിലുൾപ്പടെ സ്പീക്കർക്കെതിരെ ആരോപണങ്ങളുണ്ട്. സ്പീക്കർക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാതെ അന്വേഷണ ഏജൻസികൾക്കെതിരെ രാഷ്ട്രീയ ആരോപണം ഉയർത്തി പ്രതിരോധിക്കുന്ന സിപിഎം നേതൃത്വം കളളന് കഞ്ഞിവെക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്' എന്ന് വി മുരളീധരൻ പ്രതികരിച്ചു.