വടിയെടുത്ത് സർക്കാർ; വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്‌സിന്‍ എടുക്കണമെന്നും വാക്‌സിന്‍ ലഭിക്കാത്തവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാര്‍ഗ രേഖയെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യപ്രശ്‌നങ്ങളുള്ള അധ്യാപകര്‍ ആരോഗ്യ സമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കാനാവില്ല. ഈ തീരുമാനം 5000 പേര്‍ക്ക് മാത്രം ലംഘിക്കാനാകില്ല. വിദ്യാഭ്യാസ രംഗത്ത് ജാഗ്രത പുലര്‍ത്തിയതാണെന്നും വാക്‌സിന്‍ എടുക്കാത്തവര്‍ മൂലം സമൂഹത്തില്‍ ഒരു ദുരന്തം ഉണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരെ വിമര്‍ശി്ച് നേരത്തെയും വിദ്യഭ്യാസ മന്ത്രി രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപക - അനധ്യാപകര്‍ സ്‌കൂളില്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല. വാക്‌സിന്‍ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ ഇത് സമൂഹത്തിന്റെ ആകെ ബാധ്യത ആകരുതെന്നാണ് മന്ത്രി അന്ന് വിമര്‍ശിച്ചത്.

കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സര്‍ക്കാരിന് മുഖ്യം. ഇത് മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത്. സ്‌കൂളുകളില്‍ മാര്‍ഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ല. മഹാമാരിക്കാലത്ത് സമൂഹത്തിന്റെ ആകെയുള്ള സുരക്ഷയാണ് പ്രധാനം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം. കോവിഡിന്റെ വകഭേദങ്ങള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, നിലവില്‍ 96 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്സിനും 64 ശതമാനത്തോളം പേര്‍ രണ്ടാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. കോഡിഡ് വന്നവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്സിന്‍ എടുത്താന്‍ മതി. വാക്സിന്‍ എടുക്കാന്‍ കാലതാമസം വരുത്തുന്നവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വാക്സിനെടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.

രണ്ടാം ഡോസ് വാക്സിനും അനിവാര്യമാണ്. ഇനിയും ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ വാക്സിനെടുക്കണം. വാക്സിനെടുക്കാത്ത അധ്യാപകര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുന്നതാണ്. കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. പ്രധാന ആശുപത്രികള്‍ ഓക്സിജന്‍ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications