സിപിഎമ്മിനും സർക്കാരിനും തിരിച്ചടി.. കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പിന്തുണച്ച് കൃഷിമന്ത്രി
കണ്ണൂര്‍: മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെക്കുറിച്ച് വാചാലരായതിന് പിന്നാലെ കേരളത്തിലെ കീഴാറ്റൂര്‍ സമരത്തിനെതിരെ നിലപാടെടുക്കുന്നത് സിപിഎമ്മിനെതിരെ വന്‍ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിലാണ് പാര്‍ട്ടി കുടുംബങ്ങളില്‍ നിന്ന് തന്നെ വയല്‍ നികത്തിയുള്ള ബൈപ്പാസിനെതിരെ സമരത്തിന് തുടക്കമിട്ടത്. ഇത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി. സമരത്തെ തള്ളിപ്പറഞ്ഞ സിപിഎം സമരപ്പന്തല്‍ കത്തിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഇതോടെ കീഴാറ്റൂരിലെ സമരം വലിയ പ്രക്ഷോഭമായി രൂപം മാറാനൊരുങ്ങുകയാണ്. അതിനിടെ കീഴാറ്റൂരിലെ വയല്‍ക്കിളികളെ പിന്തുണച്ച് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്ത് വന്നിട്ടുണ്ട്.
കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ കാസര്‍കോഡ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. തന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കുക എന്നതാണെന്നും അത് താന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയല്‍ ബൈപ്പാസിന് വേണ്ടി പിടിച്ചെടുത്തിരിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ കൃഷി വകുപ്പിലെത്തിയിട്ടില്ല. എത്തുമ്പോള്‍ വയല്‍ സംരക്ഷണത്തിന് തന്നെയാണ് പ്രാധാന്യം നല്‍കുക എന്നും കൃഷിമന്ത്രി വ്യക്തമാക്കി. കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ക്ക് കൃഷി വകുപ്പില്‍ നിന്നും എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. വയല്‍ക്കിളികളെന്ന പേര് തന്നെ അഭിമാനകരമാണെന്നും അവരെ അടിച്ചോടിക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. നേരത്തെ തന്നെ ശീതസമരത്തിലുള്ള സിപിഎമ്മിനും സിപിഐയ്ക്കും ഈ വിഷയത്തിന്റെ പേരിലും ഭിന്നതയാണെന്നത് സര്‍ക്കാരിന് തലവേദനയാകും.
ഹസിൻ ജഹാന് മമത ബാനർജിയെ കാണണം.. കലങ്ങി മറിഞ്ഞ് ഷമി-ഹസിൻ വിവാദം..അടിയും തിരിച്ചടിയും!
വീപ്പയിലെ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്! പിന്നിൽ പെൺവാണിഭ സംഘത്തിലെ സ്ത്രീയെന്ന് സൂചന