കണ്ണൂരിൽ നിന്നും മന്ത്രിസംഘത്തിന്റെ ആദ്യ വിമാനയാത്ര വിവാദത്തിൽ; ഇത് ഇടതുപക്ഷ രാജവാഴ്ചയെന്ന് എംഎൽഎ
Recommended Video
കണ്ണൂർ: ഉത്തരകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മേൽ ചിറക് മുളച്ച് കണ്ണൂർ വിമാനത്താവളം നാടിന് സമർപ്പിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനമായി മാറി കേരളം. എയർപോർട്ടിന്റെ പിതൃത്വം സംബന്ധിച്ചുള്ള തർക്കങ്ങൾ ഉദ്ഘാടന വേളയിലും കല്ലുകടിക്കിടയാക്കി. ഉദ്ഘാടനച്ചടങ്ങിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്നും വിട്ടു നിന്നു. ഉമ്മൻ ചാണ്ടി സർക്കാർ 90 ശതമാനവും പൂർത്തിയാക്കിയ വിമാനത്താവളമാണ് ഇടതു സർക്കാർ ഉദ്ഘാടനം ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
തനിക്ക് പരാതികളില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയെങ്കിലും മുൻ മന്ത്രി കെ ബാബു തന്റെ പരിഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിവാദങ്ങൾക്കിടയിലും ഉദ്ഘാടനച്ചടങ്ങുകൾ ഭംഗിയായി പൂർത്തിയായി. അബുദാബിയിലേക്കുള്ള ആദ്യ വിമാനം കണ്ണൂരിൽ നിന്നും പറന്നുയർന്നു. ഇതിന് പിന്നാലെ ഉദ്ഘാടന ദിവസം മന്ത്രിമാരും പാർട്ടി നേതാക്കളും നടത്തിയ ധൂർത്തിനെക്കുറിച്ചാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. ശബരിനാഥൻ എംഎൽഎയാണ് തെളിവ് സഹിതം പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:
മന്ത്രി സംഘത്തിന്റെ ധൂർത്ത്
വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും സ്വകാര്യ വിമാനത്തിൽ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതിനെയാണ് ശബരീനാഥൻ എംഎൽഎ ചോദ്യം ചെയ്യുന്നത്. യാത്രയുടെ ടിക്കറ്റടക്കം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് എംഎൽഎ വിമർശനം ഉന്നയിക്കുന്നത്.
രണ്ട് ലക്ഷം രൂപ
പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 63 പേർ യാത്ര ചെയ്തതിന് 2,28,000 രൂപയാണ് ചിലവെന്ന് ശബരിനാഥൻ എംഎൽഎ ആരോപിക്കുന്നു. ഒഡെപെക് എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള എജൻസിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. തിരുവനന്തപുരം ആസ്ഥാനമായ കമ്പനിയാണ് ഒഡെപെക് എങ്കിലും ടിക്കറ്റില് കമ്പനിയുടെ അഡ്രസായി ബോംബെ എന്നാണ് രേഖപ്പെടുത്തിയിട്ടുളളതെന്ന് ശബരീനാഥൻ ആരോപിക്കുന്നു.
കുടുംബത്തോടൊപ്പം യാത്ര
ആദ്യ ഏഴു ടിക്കറ്റിൽ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളുമാണ് യാത്ര ചെയ്തത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മക്കളായ വീണയും വിവേകും കൊച്ചുമക്കളും ഒപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അടക്കം 63 മൂന്ന് പേരാണ് സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. പ്രളയകാലത്തെ ധൂർത്താണിതെന്ന് ശബരിനാഥൻ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കണ്ണൂർ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയർ ഫ്ലൈറ്റിൽ ഒറ്റ PNR നമ്പറിൽ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാർ. ഇതിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത്രിമാരും പരിവാരങ്ങളും ഗൺമാൻമാരും സഖാക്കളും DYFI നേതാക്കളും ഉൾപ്പെടുന്നു. സംശയിക്കേണ്ട, ഈ ശുഭയാത്രയ്ക്ക് Rs 2,28,000 രൂപ ചിലവഴിച്ചത് ODEPC എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്ഥാപനമാണ്. എന്നുമാത്രമല്ല, മുഖ്യമന്ത്രിയുൾപ്പെടെ യാത്രചെയ്തപ്പോൾ ബില്ലിൽ കൊടുത്തിട്ടുള്ള ODEPC അഡ്രസ് പോലും വ്യാജമാണ്.
വിപ്ലവാഭിവാദ്യങ്ങൾ
പണ്ട് രാജാക്കന്മാർ നായാട്ടിന്പോകുമ്പോൾ സർവ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാൻമാരുടെ ഈ ധൂർത്ത്. വിപ്ലവാഭിവാദ്യങ്ങൾ. ശബരിനാഥൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ശബരിനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; കെ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി ആരാകും? 24 ന്യൂസിന്റെ അമ്പരപ്പിക്കുന്ന സർവ്വേ ഫലം!