ജയസൂര്യക്കെതിരെ മന്ത്രിമാർ ആരോപണം ഉന്നയിക്കുന്നത് വീഴ്ചകള്‍ മറച്ചുവെക്കാന്‍: കർഷക മോർച്ച
തിരുവനന്തപുരം: കർഷകർക്ക് നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിൽ പരാജയപ്പെട്ട സർക്കാർ, നാണക്കേട് മറച്ചുവെക്കാനാണ് സംസ്ഥാനത്തെ കൃഷി- ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ കള്ള പ്രചരണം നടത്തുന്നതെന്ന് ബിജെപി പോഷക സംഘടനയായ കർഷക മോർച്ച. കേന്ദ്ര ഗവൺമെന്റിന്റെ വിഹിതം ലഭിക്കാത്തതാണ് കാരണം എന്ന് പറയുന്നത് വസ്തുത വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രി ശോഭ കലന്തരെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും കള്ള പ്രചരണം തുടരുകയാണെന്നും സംഘടന വാർത്താക്കുറിപ്പിൽ ആരോപിച്ചു.
കേരളത്തിൽ നിന്നും നെല്ലിന്റെ താങ്ങ് വില പദ്ധതി കീഴിൽ ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിഗണിച്ച് കേന്ദ്ര വിഹിതം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് ലഭിക്കാനുണ്ട് എന്ന് പറയപ്പെടുന്ന 637 കോടി രൂപയുടെ കേന്ദ്ര വിഹിതം സംബന്ധിച്ച് ശരിയായ രേഖകൾ ഇതുവരെയും കേരളം കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.

നെല്ല് സംഭരണത്തിൽ 2014- 17ൽ കൊടുത്തു തുടങ്ങിയ7.80 രൂപ തന്നെയാണ് ഇപ്പോഴും സംസ്ഥാന വിഹിതമായി തുടരുന്നത്. ഉൽപാദന ചിലവിന് അനുസരിച്ച് കർഷകർക്ക് കൂടുതൽ വില ലഭിക്കുവാൻ കേന്ദ്ര വിഹിതം 2016- 17 ലെ 14.70 രൂപയിൽ നിന്നും ഇപ്പോൾ20.40 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നെൽ കർഷകരെ സഹായിക്കുന്ന നിലപാട് എടുക്കുന്ന കേന്ദ്രസർക്കാരിനെ ആരോപണ ഉന്നയിച്ച് പ്രശ്നത്തിൽ നിന്നും തലയൂരാൻ ശ്രമിക്കുന്നത് കേരളത്തിലെ കർഷകരോടുള്ള വഞ്ചന കൂടിയാണ്.
സപ്ലൈകോ ബാങ്കുകൾക്ക് ഈ പദ്ധതി കീഴിൽ കൊടുത്തു തീർക്കാനുള്ള വലിയ വായ്പ കുടിശ്ശികയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം എന്നതാണ് വസ്തുത. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്തു നെല്ല് സംഭരണം നടത്തിയതിനു ശേഷം ആനുപാതികമായ വിഹിതം കേന്ദ്ര - സംസ്ഥാനങ്ങളിൽ നിന്ന് മേടിച്ചെടുക്കുന്നതാണ് പതിവ് രീതി. ഇക്കാര്യത്തിൽ ഉണ്ടായ പരാജയമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. ഇതിനുത്തരവാദികൾ സംസ്ഥാന സർക്കാരും സപ്ലൈകോയും മാത്രമാണ്.
ഈ കാര്യങ്ങൾ മറച്ചുവെക്കാനാണ് നടൻ ജയസൂര്യ കൃഷ്ണപ്രസാദ് തുടങ്ങിയവർക്കെതിരെ ആരോപണങ്ങളുമായി മന്ത്രിമാർ രംഗത്ത് വന്നിട്ടുള്ളത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി പ്രശ്നം ഉപയോഗിക്കുന്നതിന് പകരം ഇനിയും പണം ലഭിക്കാനുള്ള ഇരുപതിനായിരത്തിലേറെ കർഷകർക്ക് കുടിശ്ശിക കൊടുത്തു തീർക്കാനുള്ള മാന്യത സർക്കാർ കാണിക്കണം. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി സെപ്റ്റംബർ ഏഴിന് സെക്രട്ടറിയേറ്റിനു മുമ്പിൽ കർഷക മോർച്ച ഏകദിന ഉപവാസ സമരം നടത്തുമെന്നും സംഘടന പത്രക്കുറിപ്പിൽ വ്യക്തമാക്കി.












Click it and Unblock the Notifications