മന്ത്രിമാരുടെ ഓഫീസ് കുറ്റവാളികള്‍ക്ക് താവളം:ഡിജിപി
തിരുവനന്തപുരം: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്‍പ്പടെയുള്ള മന്ത്രിമാര്‍ വിവാദത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി രണ്ട് മാസത്തിനുള്ളില്‍ 56 കിലോ സ്വര്‍ണം കടത്തിയ കേസിന് ഫയാസിനെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്തു തുടങ്ങുന്നതിന് മുമ്പേ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുള്‍പ്പടെ നിരവധി ഉന്നതരുമായി തനിക്ക് ബന്ധമുണ്ടെന്ന് ഫയാസ് സമ്മതിച്ചു.
സിനിമാ താരങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ചില മന്ത്രിമാരുടെയും പേരുകള്‍ കേസിനൊപ്പം ചേര്‍ത്തുവരുമ്പോള്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ആവര്‍ത്തിച്ചു പറഞ്ഞു ഇതിലൊന്നും കഴമ്പില്ലെന്ന്. എന്നാല്‍ ഇതിനെല്ലാം എതിരായി സംസ്ഥാന പൊലീസ് മേധാവി രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ കുറ്റവാളികള്‍ളുടെ താവളമാണെന്ന് പരസ്യ സമ്മതം നടത്തിക്കൊണ്ട് ഡിജിപി കെഎസ് സുബ്രഹ്മണ്യന്‍ പൊലീസ് മേധാവികള്‍ക്ക് കത്തയച്ചിരിക്കുകയാണ്.
ജില്ലകളിലെ എല്‍പി വാറന്റുകളായിരുന്നാലും പ്രത്യേകിച്ച് സാമ്പത്തിക കുറ്റങ്ങളില്‍ ഏര്‍പ്പെട്ടാലും ഇത്തരക്കാര്‍ക്ക് സ്വന്തം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും കയറിയിറങ്ങാം. അവിടെ നിന്ന് പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകാനും കഴിയുന്നു എന്നാണ് ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോ ഐജിക്കും അയച്ചിട്ടുള്ള കത്തിലെ വാചകം.
ആഗസ്റ്റ് 29ന് ഇന്റെലിജന്‍സ് മേധാവി ടിപി സെന്‍കുമാര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ പുതിയ കത്തെന്നും റിപ്പോര്‍ട്ട് ചാനല്‍ പുറത്തുവിട്ടു. വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റ ബാങ്ക് തയ്യാറാക്കുന്നത് സംബന്ധിച്ച കത്തിലാണ് ഡിജിപിയുടെ പ്രസ്താവന. സോളാര്‍ കേസില്‍ സര്‍ക്കാറിനെതിരെ കോടതി കടുത്ത വിമര്‍ശനവുമായി രംഗത്തു വനതിനിടെ ഈ മാസം ഏഴിനാണ് ഡിജിപി കത്തയച്ചത്.