'കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വലിയ നഷ്ടം.. ഞെട്ടലാണ്'; നെഞ്ച് പൊട്ടി ബേസിൽ
കൊച്ചി; മതവികാര വ്രണപ്പെട്ടുവെന്ന് ആരോപിച്ചാണ് ടൊവീനോ ചിത്രമായ മിന്നൽ മുരളിയുടെ സെറ്റ് കാലടി മണപ്പുറത്ത് നീന്ന് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ പൊളിച്ച് നീക്കിയത്. എഎച്ച്പി ജനറൽ സെക്രട്ടറിയായ ഹരി പാലോട് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടത്. ക്രിസ്ത്യന് പള്ളിയുടെ സെറ്റാണ് പൊളിച്ച് മാറ്റിയത്.
യാചിച്ച് ശീലമില്ലെന്നും കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ ഇത്തരത്തിൽ ഒന്ന് കെട്ടാൻ പാടില്ലെന്ന് ഞങ്ങൾ പറഞ്ഞതാണെന്നും ഇയാൾ ഫേസ്ബുക്കിൽ പറയുന്നു. സംഭവത്തിൽ രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. സിനിമയുടെ സംവിധായകനായി ബേസിൽ ജോസഫും നിർമ്മാതാവ് സോഫി പോളും പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതൊരു സ്വപ്നമായിരുന്നു
എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.
ദിവസങ്ങളോളം പണിയെടുത്തതാണ്
ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്.
നിസ്സഹരായി നിൽക്കുന്ന കാലത്ത്
പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും, ബേസിൽ കുറിച്ചു.
സൂപ്പർ ഹീറോ പ്രൊജക്ട്
മിന്നൽ മുരളി ഒരുപാട് പ്രതീക്ഷകൾ ഉള്ള ഒരു സൂപ്പർ ഹീറോ പ്രൊജക്ടാണ്. സിനിമയുടെ മിക്കവാറും ഭാഗങ്ങൾ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. രണ്ട് വർഷത്തെ ആസൂത്രണവും പ്രീ പ്രൊഡക്ഷൻ വർക്കുകളുമായിരുന്നു സിനിമയ്ക്കായി നടത്തിയത്. സിനിമ ചിത്രീകരണത്തിന് നിലവിലുള്ള നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞാൽ ചിത്രീകരണം ഉടൻ പുനരാരംഭിക്കും.
സർക്കാരിന്റെ അനുമതി
അടുത്ത ഘട്ടം ചിത്രീകരിക്കാനുള്ളത് കാലടിയിൽ നിർമ്മിച്ച സെറ്റിലായിരുന്നു. ക്ലൈമാക്സ് സീനാണ് ഇവിടെ ഷൂട്ട് ചെയ്യാനിരുന്നത്. നിർഭാഗ്യവശാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ്ങ് തടസപ്പെട്ടു. സർക്കാരിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു. സിനിമയിലെ സുപ്രധാനമായ ഒരു രംഗം ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു സെറ്റ് തയ്യാറാക്കിയത്.
വലിയ നഷ്ടം
സിനിമയുടെ ചിത്രീകരണത്തിനായുള്ള എല്ലാ അനുമതികളും നേടിയിരുന്നു. ഇപ്പോഴത്തെ സംഭവവും നിർഭാഗ്യകരവും വലിയ നഷ്ടവുമാണെന്നും സോഫിയ പോൾ ഫേസ്ബുക്കിൽ കുറിച്ചു. നടൻ അജു വർഗീസും ഇക്കാര്യത്തിൽ പ്രതികരിച്ചു
ഞെട്ടൽ ഉണ്ടാക്കുന്നു
മിന്നൽ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്.കൊറോണ- ലോക്കഡോൺ കാരണം ഷൂട്ട് നീങ്ങി.ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും.