അടൂരിൽ പ്രായപൂർത്തിയാവാത്തെ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചു; ബന്ധുവായ 19കാരൻ അറസ്റ്റിൽ
വാടക വീട്ടിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന സഹോദരങ്ങളെയാണ് ബന്ധുവായ 19കാരൻ ലൈംഗികമായി പീഡിപ്പിച്ചത്.
പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ ബന്ധുവായ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തെ താമസസ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ചാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അടൂരിൽ വാടക വീട്ടിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന സഹോദരങ്ങളെയാണ് ബന്ധുവായ 19കാരൻ ലൈംഗികമായി പീഡിപ്പിച്ചത്. അച്ഛൻ വിദേശത്തായിരുന്നതിനാൽ അമ്മയോടൊപ്പമായിരുന്നു കുട്ടികളുടെ താമസം. ഇതിനിടെ അമ്മയ്ക്ക് രോഗം ബാധിച്ചതിനാൽ സഹോദരീപുത്രനായ 19കാരനും ഇവിടെ സഹായത്തിനെത്തി. ഈ ദിവസങ്ങളിലാണ് യുവാവ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികൾ എതിർത്തപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനം തുടർന്നത്.
പിന്നീട് അമ്മ മരിച്ചതോടെ കുട്ടികൾ രണ്ട് പേരും കോഴിക്കോട് അച്ഛന്റെ വീട്ടിലായി താമസം. ഇവിടെവച്ചാണ് ബന്ധുക്കൾക്ക് കുട്ടികളുടെ സ്വഭാവത്തിൽ സംശയം തോന്നിയത്. തുടർന്ന് ചൈൽഡ് ലൈനിൽ കൗൺസിലിങിന് വിധേയമാക്കി. ഇതോടെയാണ് കുട്ടികൾ പീഡനവിവരം പുറത്തുപറഞ്ഞത്.
അമ്മയുടെ സഹോദരിയുടെ മക്കളായ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ 19കാരൻ മംഗലാപുരത്ത് പഠിക്കുകയാണ്. കുട്ടികൾ തനിക്കെതിരെ കേസ് നൽകിയതോടെ ഇയാൾ ഇവിടെനിന്നും മുങ്ങി. തുടർന്ന് തിരുവനന്തപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ആലപ്പുഴയിൽ നിന്ന് ട്രെയിനിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.