ഉദ്ദേശിച്ചത്,ഡിവൈഎഫ്ഐമാത്രമല്ല ഭരണപക്ഷ സര്‍വ്വീസ് സംഘടനക്കാരും പീഡിപ്പിക്കുന്നുണ്ടെന്ന്: ചെന്നിത്തല
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ താൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തി എന്ന ആരോപണം ശരിയല്ലെന്ന് രമേശ് ചെന്നിത്തല. 'അതെന്താ ഡിവൈഎഫ്‌ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതി വച്ചിട്ടുണ്ടോ' എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ചെന്നിത്തല മറുപടി നൽകിയത്. ഇത് നിഷേധിച്ചുകൊണ്ടാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
തന്റെ വാർത്താ സമ്മേളനത്തിലെ ഒരു വാചകം അടർത്തിയെടുത്ത് തന്നെ പരിഹസിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഡിവൈഎഫ്ഐക്കാർ മാത്രമല്ല, ഭരണപക്ഷ സർവ്വീസ് സംഘടനക്കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് താൻ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം പറയുന്നു. ചെന്നിത്തലയുടെ പ്രസ്താവനയുടെ പൂർണരൂപം...

വളച്ചൊടിച്ച് പരിഹസിക്കൽ
'ഞാന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് എന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ഞാന്‍ മറുപടി നല്‍കി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

ഡിവൈഎഫ്ഐക്കാർ മാത്രമല്ല
ഡിവൈഎഫ്ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. എന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡംനം പാടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഇത് പതിവെന്ന്
സിപിഎം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ എന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും.

കുതന്ത്രത്തിൽ വീണുപോകരുത്
കോവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.'

വ്യാപക പ്രതിഷേധം
രമേശ് ചെന്നിത്തലയുടെ വിശദീകരണം പോലും കൂടുതൽ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. ഇതിനെതിരേയും രൂക്ഷമായ പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ചെന്നിത്തലയ്ക്കെതിരെ ഹാഷ്ടാഗ് കാന്പയിനും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications