കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ മൃതദേഹം; ദിവസങ്ങളുടെ പഴക്കം, കാണാതായ വിദ്യാർത്ഥിയുടേത്...
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കാര്യവട്ടം ക്യാംപസിൽ കാണാതായ കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) രണ്ടാം വർഷ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി ശ്യാൻ പത്മനാഭന്റെ(27) മൃതദേഹം ജീർണിച്ച നിലയിൽ ക്യംപസിനുള്ളിലെ കാട്ടിൽ കണ്ടെത്തിയത്.
കാര്യവട്ടം കാമ്പസിനുള്ളിലെ കാട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണുള്ളത്. മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് ഐഡി കാര്‍ഡും പുസ്തകങ്ങളും മൊബൈല്‍ ഫോണും കിട്ടി.
ദുര്‍ഗന്ധത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും.
കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാര്യവട്ടം കാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. കോഴിക്കോട് വടകര സ്വദേശിയായ ശ്യാന്‍ രണ്ടു വര്‍ഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫ്ലാറ്റില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലൈബ്രറിയില്‍ പോകുന്നു എന്നു പറഞ്ഞാണ് ശ്യാന്‍ ഫ്ളാറ്റില്‍ നിന്നും ഇറങ്ങിയത്.
രാത്രിയായും തിരികെ എത്താതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്യാന്‍ കാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും മണം പിടിച്ചെത്തിയ നായ്ക്കള്‍ ക്യാമ്പസിനുള്ളിലെ ഹൈമവതി കുളത്തിനരികിൽ വന്ന് നിൽക്കുകയായിരുന്നു. കുളത്തിനു ചുറ്റുമുള്ള കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിരച്ചിൽ നടത്തിയതിന്റെ ഒരു കിലോമീറ്റർ മാറിയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.