തിരുവനന്തപുരത്ത് കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ
തിരുവനന്തപുരം: രണ്ടു ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ കണ്ടെത്തി . പേരൂര്ക്കട ഇന്ദിരാനഗർ പണിക്കത്തറ വീട്ടിൽ അരുൺ ചന്ദ്രൻ (36) ആണ് മരിച്ചത്. ഞായറാഴ്ച്ച മുതൽ അരുണിനെ കാണാനില്ലായിരുന്നു. സമീപവാസികളായ ചിലർ ഞാറാഴ്ച രാത്രി അരുൺ കിണറിനടുത്തിരുന്നു മദ്യപിക്കുന്നതു കണ്ടതായി മൊഴി നൽകിയിട്ടുണ്ട്. മദ്യപിക്കുന്നതിനിടയിൽ കിണറ്റിൽ വീണതാവാമെന്ന് പൊലീസ് പറഞ്ഞു.
അരുൺ ചില ദിവസങ്ങളിൽ വീട്ടിൽ വരാതിരിക്കുന്നതിനാൽ വീട്ടുകാരും ഇത് കാര്യമായി എടുത്തിരുന്നില്ല. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെ അയൽക്കാരാണ് പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പേരൂർക്കട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തുകുകയായിരുന്നു.
കിണർ ചവർ മൂടി കാടുകയറിയ നിലയിലായിരുന്നുവെന്ന് മൃതദഹം പുറത്തെടുക്കാൻ ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ കെ.പി. പ്രദീപും അശോക് കുമാറും പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടുനൽകിയ മൃതദേഹം ശാന്തി കവാടത്തിൽ സംസ്കരിച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. രാമചന്ദ്രൻ നായർ ഉഷാകുമാരി ദമ്പതികളുടെ മകനായ അരുൺ കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടറാണ്. അനുപമ സഹോദരിയാണ്.