എറണാകുളത്തെ സിഐയുടെ തിരോധാനത്തിന് പിന്നില്‍ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം? ആരോപണവുമായി ഭാര്യ
കൊച്ചി: കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവാസിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യയുടെ ആരോപണം. നവാസിനെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഭാര്യ ആരിഫ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സിഐ നവാസ് വിഎസിനെ കാണാനില്ല: ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി
കഴിഞ്ഞ ദിവസം ആയിരുന്നു സിഐ നവാസിനെ കാണാതായത്. ഇതിനിടെ നവാസ് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് മറ്റൊരു പോലീസുകാരനെ കണ്ടതായും കണ്ടെത്തിയിട്ടുണ്ട്.
മേലുദ്യോഗസ്ഥനായ എസിസ്റ്റന്റ് കമ്മീഷണര്‍ വയര്‍ ലെസ്സിലൂടെ തന്റെ ഭര്‍ത്താവിനെ അധിക്ഷേപിച്ചു എന്നാണ് ആരിഫയുടെ പരാതിയില്‍ പറയുന്നത്. നവാസ് തന്നോട് ഇക്കാര്യം പറഞ്ഞതായും അവര്‍ വ്യക്തമാക്കി. കള്ളക്കേസുകള്‍ എടുക്കാന്‍ നവാസിനെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നു എന്ന ഗുരുതര ആരോപണവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്.
പോലീസിനെതിരേയും ആരിഫ ആരോപണം ഉന്നയിച്ചിട്ടുണ്ട്. താന്‍ നല്കിയ പരാതിയില്‍ കൃത്യമായ മറുപടികള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ആരോപണം. തന്റെ ഭര്‍ത്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനും പോലീസ് തയ്യാറാകുന്നില്ലെന്നും ആരിഫ ആരോപിച്ചു.
നവാസിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അസിസ്റ്റന്റ് കമ്മീഷണര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നാരോപിച്ചായിരുന്നു നവാസിനെ വയര്ലെസ്സില് അധിക്ഷേപിച്ചത് എന്നാണ് വിവരം. ഇതേ തുടര്‍ന്ന് എസിപിയുമായി വാക്ക് തര്‍ക്കവും ഉണ്ടായത്രെ. അടുത്ത ദിവസം രാവിലെ ഔദ്യോഗിക സിം കാര്‍ഡ് പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചതിന് ശേഷം ആണ് നവാസിനെ കാണാതായത്.