ഫേസ്ബുക്ക് സൗഹൃദം കലാശിച്ചത് ദാരുണ കൊലയില്‍; പാലക്കാട് എത്താന്‍ 2 നുണകള്‍
പാലക്കാട്: കൊല്ലത്ത് നിന്ന് കാണാതായ ബ്യൂട്ടീഷനെ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം മുഖത്തല തൃക്കോവില്‍ വട്ടം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര എന്ന യുവതിയെയാണ് പാലക്കാട് മണലിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
മാര്‍ച്ച് 17 നാണ് ബ്യൂട്ടീഷന്‍ ട്രെയിനറായ സുചിത്രയെ കൊല്ലത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പള്ളിമുക്കിലെ സ്ഥാപനത്തിലേക്കാണ് സുചിത്ര പോയത്. അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിയ സുചിത്ര പിറ്റേ ദിവസം വീണ്ടും ഉടമയ്ക്ക് മെയില്‍ അഴിച്ച് 5 ദിവസത്തെ അവധി വേണമെന്ന് അറിയിച്ചു. ഇതിന് ശേഷമാണ് സുചിത്രയെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് സ്ഥാപന ഉടമ പറയുന്നത്.
വീട്ടില്‍ പറഞ്ഞത്
എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നുവെന്നായിരുന്നു സൂചിത്ര വീട്ടില്‍ പറഞ്ഞത്. ആദ്യത്തെ രണ്ട് ദിവസം വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് വിവരം ഒന്നുമില്ലാതായിരുന്നതോടെയാണ് വീട്ടുകാര്‍ പാര്‍ലറില്‍ കാര്യങ്ങള്‍ തിരക്കുന്നത്. അപ്പോള്‍ മാത്രം വീട്ടുകാരോടും പാര്‍ലര്‍ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങള്‍ അറിയിച്ചതെന്ന് മനസ്സിലാവുന്നത് .
കൊട്ടിയം പോലീസില്‍
പിന്നീടാണ് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിയായ സുഹൃത്തിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പാലക്കാട് മണലിയില്‍ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി ഇവർ അടുപ്പത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫേസ്ബുക്കിലൂടെ
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയത്തിലായതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയ സുചിത്ര യുവാവിന് അടുത്തേക്കാണ് എത്തിയത്. പിന്നീട് തങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും യുവതി ആത്മഹത്യ ചെയ്തെന്നുമായിരുന്നു യുവാവ് പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്നു സമ്മതിച്ചതായാണ് സൂചന.
വീടിനുസമീപം
മൃതദേഹം വീടിനുസമീപം കുഴിച്ചുമൂടിയതായി മൊഴി നൽകിയതായും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുചിത്രയുടേതെന്നെ തോന്നിപ്പിക്കുന്ന ഒരു മൃതദേഹം യുവാവിന്‍റെ വാടക വീട്ടു വളപ്പില്‍ നിന്നും കണ്ടെടുത്തും. മൃതദേഹം യുവതിയുടേത് തന്നെയാണെന്ന് ഉറപ്പാക്കാന്‍ വിശദമായ ഫോറൻസിക് പരിശോധന നടത്തുന്നു.
പോലീസ് കരുതുന്നത്
മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ വെച്ചാണ് യുവതി കൊല്ലപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്. കൊലയ്ക്ക് ശേഷം വീടിന്‍റെ മതിലിനോട് ചേര്‍ന്ന് യുവാവ് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണു സൂചന. യുവാവുമായി പാലക്കാട് എത്തിയ അന്വേഷണ സംഘം യുവതിയും യുവാവും താമസിച്ച വീട്ടിലെത്തിയ അന്വേഷണ സംഘം യുവതിയും യുവാവും താമസിച്ച വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
ഫോറന്‍സിക് സംഘവും
ഇന്നലെ രാത്രി കൊല്ലം ക്രൈംബ്രാഞ്ചില്‍ നിന്നെത്തിയ ഒരു സംഘം വീടും പരിസരവും പരിശോധിച്ച് അര്‍ധരാത്രിയോടെ സീല്‍ ചെയ്തിരുന്നു. പിന്നീട് ഇന്ന് പകള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി ജഡം പുറത്തെടുക്കുകയായിരുന്നു. ജില്ലാപൊലീസ് സൂപ്രണ്ട് ജി.ശിവവിക്രം, പാലക്കാട് ഡിവൈഎസ്പി സാജുവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കൊറോണ രോഗ നിയന്ത്രണ ചട്ടമനുസരിച്ചാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.