സുരേന്ദ്രനെതിരെ പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര പിഴവ്; അഞ്ച് കേസുകളിലും പ്രതിയല്ല
Recommended Video

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവുകൾ കണ്ടെത്തിയത്. കെ സുരേന്ദ്രൻ ഏഴു കേസുകളിൽ പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടിയത്.
യഥാർത്ഥത്തിൽ ഇതിൽ അഞ്ച് കേസുകളിലും സുരേന്ദ്രൻ പ്രതിയായിരുന്നില്ല
ഈ റിപ്പോർട്ട് തള്ളിയ കോടതി നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു. പിഴവുകൾ പുറത്തായതോടെ വെട്ടിലായ പോലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചു.

സുരേന്ദ്രനെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിൽ അഞ്ചു കേസുകളും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതിൽ കന്റോൺമെന്റ് സ്റ്റേഷനിലെ കേസ് നമ്പരുകളിലാണ് പിഴവുകൾ സംഭവിച്ചത്. പോലീസ് രേഖപ്പെടുത്തിയ അഞ്ച് കേസുകളിലും സുരേന്ദ്രൻ പ്രതി അല്ല.
ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിലാണെന്നാണ് തെറ്റിദ്ധരിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കേസ് ബിജെപി സമരവുമായി ബന്ധപ്പെട്ടതാണെങ്കിൽ കെ സുരേന്ദ്രൻ അതിൽ ഉൾപ്പെട്ടിട്ടില്ല. അസ്വാഭിക മരണത്തിന് എടുത്തതായിരുന്നു മറ്റൊരു കേസ്, ട്രാഫിക് നിയമം ലംഘിച്ച ഓട്ടോ ഡ്രൈവർക്കെതിരെയെടുത്ത ഒരു കേസും സുരേന്ദ്രന്റെ പേരിലാണ് കോടതിയിൽ സമർപ്പിച്ചത്.
കേസ് നമ്പരും വർഷവും പകർത്തിയെഴുതിയപ്പോളുണ്ടായ പിഴവാണ് ഇല്ലാത്ത കേസുകളിൽ സുരേന്ദ്രൻ പ്രതിയാകാൻ കാരണമെന്ന് പോലീസ് വിശദീകരിക്കുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ മാത്രമെ പുതിയ സുരേന്ദ്രനെതിരെയുള്ളു എന്നാണ് പുതിയ റിപ്പോർട്ട്.












Click it and Unblock the Notifications