നേതാക്കളും പ്രവര്‍ത്തരും മനുഷ്യശ്യംഖലയില്‍; വെട്ടിലായി ലീഗ്, നടപടിയെ ചൊല്ലി അഭിപ്രായ വ്യത്യാസം
കോഴിക്കോട്: പൗരത്വ നിമയ ഭേദഗതിക്കെതിരായി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹശ്യംഖലയെച്ചൊല്ലി ലീഗില്‍ തര്‍ക്കം. എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്ത പ്രാദേശിക ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിനെ ചൊല്ലിയാണ് ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ശക്തമായത്. എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു കെപിഎ മജീദ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ മനുഷ്യശ്യംഖലയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ നടപടി ആവശ്യമില്ലെന്നാണ് എംകെ മുനീറിന്‍റെ നിലപാട്. മനുഷ്യശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദം ആക്കേണ്ടതില്ലെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതികരണം. ബിജെ പിക്കെതിരായ പരിപാടി എന്ന നിലക്ക് ആളുകൾ പോകുന്നതാണ്. ഇത്തരം പരിപാടികളിൽ സഹകരിക്കുക എന്ന നിലക്ക് സദുദ്ദേശ്യത്തോടെ ചെയ്യുന്നതാണ് അതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി ആര് നിലപാട് സ്വീകരിച്ചാലും സാധാരണ ജനങ്ങള്‍ അതിനോട് സഹകരിക്കുന്നുണ്ട്. അത് ചര്‍ച്ചയാക്കുന്നതില്‍ അര്‍ത്ഥമില്ല. മഷിയിട്ടു നോക്കിയാല്‍ യുഡിഎഫ് റാലികളില്‍ ഇടതുമുന്നണിയുടെ ആളുകളും വന്നത് കാണാനാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
പരമ്പരാഗതമായി ലീഗിനെ പിന്തുണയ്ക്കുന്ന ഇകെ സുന്നി വിഭാഗത്തിന് പുറമെ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ തന്നെ മനുഷ്യശ്യംഖലയില്‍ അണിനിരന്നതാണ് നേതൃത്വത്തെ വെട്ടിയിലാക്കിയത്. മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റും എംഎസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന കെഎം ബഷീറാണ് മനുഷ്യശ്യംഖലയില്‍ അണിചേര്‍ന്നവരില്‍ പ്രമുഖന്‍.
രാജ്യത്ത് കരിനിയമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ ഒരു അംഗവും പൗരനെന്ന നിലയിലുമാണ് താന്‍ മനുഷ്യ മഹാശൃംഖലയുടെ ഭാഗമായതെന്ന് കെഎം ബഷീര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. തനിക്കൊപ്പം മുസ്ലിം ലീഗിലെ നിരവധി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications