'കേന്ദ്ര ഏജൻസികൾ വരട്ടെ';'ഇതാണോ വൈരുദ്ധ്യാത്മക ഭൗതികവാദം'; പിണറായിയെ ട്രോളി മുനീർ
തിരുവനന്തപുരം; ലൈഫ് മിഷൻ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ രേഖകളും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇഡിയോട് കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ജയിംസ് മാത്യു എംഎല്‍എ യുടെ പരാതിയിലായിരുന്നു നടപടി. ഇഡിയുടെ നടപടി അവകാശ ലംഘനം ആണെന്ന് കാണിച്ചായിരുന്നു എംഎൽഎയുടെ പരാതി.അതേസമയം സംഭവത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംകെ മുനീർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

കേന്ദ്ര ഏജൻസി വന്നോട്ടെ
‘സ്വർണ്ണക്കള്ളക്കടത്ത് അന്വേഷിക്കാൻ ഏത് കേന്ദ്ര ഏജൻസി വേണമെങ്കിലും വരട്ടെ' എന്ന് മുഖ്യമന്ത്രി.‘അന്വേഷണം ശരിയായ ദിശയിൽ'എന്നും മുഖ്യമന്ത്രി.
‘അന്വേഷണം നടക്കുമ്പോൾ ആരുടെയൊക്കെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് അറിയാമെന്നും' മുഖ്യമന്ത്രി.
ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജെയിംസ് മാത്യു എംഎൽഎ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. പി. രാധാകൃഷ്ണനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുന്നത്.

വൈരുദ്ധ്യാത്മക ഭൗതികവാദം
ശരവേഗത്തിൽ സ്പീക്കർ പ്രിവിലേജസ് ആൻഡ് എത്തിക്സ് എന്നിവ സംബന്ധിച്ചു നിയമസഭ സമിതിക്ക് റഫർ ചെയ്യുന്നു.
ഇതിനെയാണോ യഥാർത്ഥത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് പറയുന്നത്..?റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് FEMA(Foreign Exchange Management Act)PMLA(Prevention of Money Laundering Act) എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്.

അന്വേഷിക്കേണ്ടതുണ്ട്
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽപെട്ട ഫ്ലാറ്റുകളുടെ നിർമ്മാണത്തിൽ സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഇടപെട്ടിട്ടുണ്ട് എന്ന് അവർതന്നെ മൊഴി നൽകിയ സാഹചര്യത്തിൽ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തുക എന്നത് അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്വമാണ്. 'ഫെമ'യും 'പി എംഎൽഎയും' ലംഘിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്.

കറുത്ത അധ്യായമാണ്
അഴിമതിക്കെതിരെ ഗീർവാണ പ്രഭാഷണം നടത്തുകയും അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ നിയമസഭാ കമ്മിറ്റിക്ക് മുന്നിൽ വിളിച്ചുവരുത്തി വ്യക്തിഹത്യ ചെയ്യുവാനുള്ള നീക്കം നടത്തുകയും ചെയ്യുന്നത് കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്.

പരിഹാസ്യമാക്കി തീർക്കുകയാണ്
അഴിമതി അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ Privilege and Ethics Committee മുമ്പാകെ വിളിച്ചു വരുത്തുന്നതിനു അനുമതി നൽകുക വഴി എല്ലാ എത്തിക്സും ലംഘിച്ചിരിക്കുകയാണ്.
മുട്ടിലിഴഞ്ഞ് ഭക്തി കാണിക്കാൻ പവിത്രമായ സ്ഥാനങ്ങളെ പോലും ഉപകരണമാക്കുന്നവർ,നിയമസഭയെയും സഭാസമിതികളെയും ജനങ്ങൾക്ക് മുൻപിൽ പരിഹാസ്യമാക്കി തീർക്കുകയാണ് അവരുടെ ചെയ്തികളിലൂടെ.!












Click it and Unblock the Notifications