ആർഎസ്എസ് പരിപാടിയിൽ വീണ്ടും മുനീർ!! വിഷയം രാഷ്ട്രീയ കൊലപാതകം!
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയാണ് സെമിനാർ. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ വീണ്ടും മുസ്ലിം ലീഗ് നോതാവ് എംകെ മുനീർ. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ആർഎസ്എസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാറിലാണ് മുനീർ പങ്കെടുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സൗത്ത് ലൈവാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വരുന്ന ജൂലൈ ഒന്നിന് കോഴിക്കോട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സമാധാനം തേടി എന്നാ പേരിലാണ് സെമിനാർ നടത്തുന്നത്. ഹോട്ടല്‍ മലബാര്‍ പാലസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് സെമിനാര്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയാണ് സെമിനാർ. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
പ്രമുഖരായ ചിന്തകരും രാഷ്ട്രായ പ്രവർത്തകരും എഴുത്തുകാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ ആക്രമണങ്ങളുടെ സ്വഭാവം ചർച്ച ചെയ്ത് സമാധാനം കൈവരിക്കാനുളള മാര്‍ഗം കണ്ടെത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യമെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്. ബീഫിന്റെ പേരിലും അല്ലാതെയും ന്യൂനപക്ഷങ്ങള്‍ അടക്കമുളളവര്‍ക്കെതിരെ ആർഎസ്എസ് അനുകൂല സംഘടനകൾ ആക്രമണങ്ങള്‍ നടത്തുമ്പോഴാണ് ഇത്തരത്തിലൊരു പരിപാടിയുമായി ആര്‍എസ്എസ് തന്നെ എത്തിയിരിക്കുന്നത്. രാജ്യമെങ്ങും ആര്‍എസ്എസിനെതിരെയുളള പ്രക്ഷോഭങ്ങള്‍ ഉയരുമ്പോള്‍ മുസ്ലിംലീഗില്‍ നിന്നും നേതാക്കളിലൊരാള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത് ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
തപന്‍ ദാസ് ഗുപ്ത എംപി, വിനയ് സഹസ്രബുദ്ധെ എംപി, ഡോ എംജിഎസ് നാരായണന്‍, ഡോ കെഎസ് രാധാകൃഷ്ണന്‍, അഡ്വ പിഎസ് ശ്രീധരന്‍പിളള, എംഡി നാലപ്പാട്ട്, സുഭാഷ് ചന്ദ്ര, പ്രൊഫ.അലി അക്ബര്‍, ഡോ കെ മാധവന്‍കുട്ടി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി,യുകെ കുമാരന്‍,കെവി തോമസ്, തായാട്ട് ബാലന്‍, ഡോ കെഎം പ്രിയദര്‍ശന്‍ ലാല്‍, പി ബാലകൃഷ്ണന്‍,എംഎം ബഷീര്‍,കെടി രഘുനാഥ്, കെപി സുധീര, പിആര്‍ നാഥന്‍, പികെ ഗോപി എന്നിവരാണ് മുനീറിനെക്കൂടാതെ സെമിനാറില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നത്.
നേരത്തെ മുനീർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. അടുത്തിടെ മുസ്ലിം ലീഗ് വനിത നേതാവ് ഖമറുന്നിസ ആൻവർ ബിജെപി പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് നടപടി എടുത്തിരുന്നു.