'ഒളിക്യാമറ ദൃശ്യങ്ങള്‍ വ്യാജം'; പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി തുടങ്ങിയെന്ന് രാഘവന്‍
കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ചിലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഇന്നലെ വൈകിട്ടോടെ പുറത്ത് വന്നിരുന്നു. ഹിന്ദി ചാനലായ യുടിവി ഭാരത് വര്‍ഷ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് എംകെ രാഘവന്‍ പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിനിടെ എം.കെ രാഘവനെ ആകെ പ്രതിരോധത്തിലാക്കുന്നതാണ് ഒളിക്യാമറ ദൃശ്യങ്ങള്‍.
ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല; മണിക്കെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് എംകെ രാഘവന്‍ വ്യക്തമാക്കന്നത്. എഡിറ്റ് ചെയ്തു കൂട്ടിചേര്‍ക്കലുകള്‍ നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും ആരോപണങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയെന്നും എംകെ രാഘവന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
നിയമപരമായും രാഷ്ട്രീയമായും നേരിടും
വ്യാജവാര്‍ത്തയെയും വ്യക്തിഹത്യാ ശ്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടും. ഹോട്ടലിനു സ്ഥലം വാങ്ങി നല്‍കാന്‍ താന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതായി തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണ്.
സോഷ്യല്‍ മീഡിയ
പിന്നെ സത്യാവസ്ഥ അറിയാതെ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ ഉള്‍പ്പെടെ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. കാരണം എനിക്ക് വ്യാജ ആരോപണത്തെ പേടിയില്ല ,എന്റെ നാട്ടുകാരെ എനിക്കും, അവർക്ക് എന്നെയും അറിയാം .
കോഴിക്കോട്ടുകാര്‍ക്ക് അറിയാം
എന്റെ ഓഫിസ് നാട്ടുകാര്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി വരാം. ഇതു കാലങ്ങളായി കോഴിക്കോട്ടുകാര്‍ക്ക് അറിയാം.
ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തു
ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് രണ്ടു പേര്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ എന്നു പറഞ്ഞ് എന്നെ വന്നുകണ്ടിരുന്നു. അവര്‍ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ആ സംസാരത്തില്‍ എന്റേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
പരാതി നല്‍കി
കോഴിക്കോട്ടെ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 2009ലും 2014ലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷനും പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നിയമത്തിനു മുന്നില്‍ കൊണ്ടുവരും
വ്യാജവാര്‍ത്തകളുടെ പ്രചാരണത്തിനു പിന്നില്‍ ആരായും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. നാട്ടുകാര്‍ക്ക് ദീര്‍ഘകാലമായി എന്നെ അറിയാം. എന്റെ രണ്ടു കൈകളും പരിശുദ്ധമാണ്. അതുകൊണ്ട് ഇതൊന്നും ഇവിടംവെച്ച് അവസാനിക്കില്ല.
ഒരു എംപി എന്ന നിലയില്‍
സഹായം ചോദിക്കുന്നവരോട് ഒരു എംപി എന്ന നിലയില്‍ എന്തു സഹായവും ചെയ്യാമെന്നേ ഇക്കാലം വരെ പറഞ്ഞിട്ടുള്ളൂ. നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ ഓഫിസ് സദാ ജാഗരൂകമാണ്.
സ്ഥലക്കച്ചവടം ഇല്ല, ബിസിനസ് അറിയില്ല
അതുകൊണ്ട് ആരു സഹായം ചോദിച്ചാലും ഓഫിസ് സ്റ്റാഫിനെ സമീപിക്കാനാണ് പറയാറുള്ളത്. എനിക്ക് സ്ഥലക്കച്ചവടം ഇല്ല, ബിസിനസ് അറിയില്ല. ഇതിനു പിന്നില്‍ വേറെ ആളുകളുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. എന്റെ ശക്തി എന്നെ അറിയുന്ന നിങ്ങൾ ഓരോരുത്തരുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ്
എംകെ രാഘവന്‍
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ